ശബരിമലയില്‍ സ്ത്രീ പ്രവാഹമെന്ന് 1981ലെ മാതൃഭൂമി പത്രം

ശബരിമല വിഷയത്തില്‍ ചര്‍ച്ചകളും തര്‍ക്കങ്ങളും എങ്ങും തൊടാത്ത കൊടുമ്പിരികൊള്ളുമ്പോള്‍ 1981ല്‍ സ്ത്രീകള്‍ സന്നിധാനത്ത് കൂട്ടത്തോടെയെത്തി ദര്‍ശനം നടത്തിയെന്ന പഴയ വാര്‍ത്ത പുറത്ത്. 1981 നവംബര്‍ 19ന് പുറത്തിറങ്ങിയ മാതൃഭൂമി പത്രത്തിലാണ് ഈ വിവരം ഉള്ളത്. സ്ത്രീകള്‍ സന്നിധാനത്ത് എത്തിയ ചിത്രങ്ങള്‍ സഹിതമാണ് മാതൃഭൂമിയിലെ വാര്‍ത്ത. ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ടെങ്കിലും ഊ വര്‍ഷം നട തുറന്നപ്പോള്‍ മുതല്‍ സ്ത്രീകള്‍ സന്നിധാനത്തില്‍ എത്തുന്നു എന്നാണ് ചിത്രത്തിന് താഴെയുള്ള ക്യാപ്ഷന്‍. ഇതുവരെ സ്ത്രീകള്‍ കയറിയിട്ടില്ലെന്ന വാദത്തെ തള്ളുന്നതാണ് ഈ ചിത്രവും അതോടൊപ്പം ഉള്ള വാര്‍ത്തയും.
‘ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ ദര്‍ശനത്തിനെത്തരുതെന്നാണ് നിയമം. എന്നാല്‍ ഈ വര്‍ഷം നട തുറന്നപ്പോള്‍ മുതല്‍ മുമ്പൊരിക്കലും ഉണ്ടാകാത്ത വിധം സ്ത്രീകള്‍-പ്രത്യേകിച്ച് യുവതികള്‍ എത്തുന്നുണ്ട്.
ശങ്കരാചാര്യ സ്വാമികള്‍ അയ്യപ്പജ്യോതി തെളിച്ചു കഴിഞ്ഞപ്പോള്‍ അന്‍പതോളം സ്ത്രീകള്‍ ഒന്നിച്ച് ശ്രീകോവിലിന് മുന്‍പില്‍ എത്തിയത് ഭക്തജനങ്ങളില്‍ പ്രതിഷേധം ഉണ്ടാക്കി. ഒരുവിഭാഗം ഭക്തന്മാര്‍ ഇതിനെതിരെ ശബ്ദിക്കുകയും സ്ത്രീകളെ ഇറക്കിവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
നിയമപരമായി പ്രായം കഴിയാത്ത സ്ത്രീകള്‍ സന്നിധാനത്തിലെത്തുന്നതിനെ ചെറുക്കുമെന്ന് അയ്യപ്പ സേവാസംഘം പ്രസിഡന്റ് എന്‍ മോഹന്‍കുമാര്‍ പമ്പയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു.
സന്നിധാനത്തിന്റെ പരിപാവനത്വം കാത്തുസൂക്ഷിക്കുവാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകുന്നില്ലെങ്കില്‍ ഭക്തസംഘടനകളുടെ സഹകരണത്തോടെ അയ്യപ്പ സേവാസംഘം അത് നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.’ എന്നെല്ലാമാണ് വാര്‍ത്തയില്‍ ഉള്ളത്. 5000അയ്യപ്പ സേവ സംഘം വളണ്ടിയര്‍ മാര്‍ സേവന രംഗത്ത് എന്ന തലക്കെട്ടിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here