ഞാന്‍ സിംപിളാണ്… ഐശ്വര്യയുടെ മോഡേണ്‍ ജീവിതവുമായി ഒത്തു പോകാനാകില്ല: തേജ് പ്രതാപ് യാദവ്

ഭാര്യയുടെ മോഡേണ്‍ രീതികളുമായി ഒത്തുപോകാന്‍ കഴിയാത്തതിനാലാണ് വിവാഹമോചന ഹര്‍ജി നല്കിയതെന്ന് ലാലു പ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപ് യാദവ്. ഇനിയും ശ്വാസം മുട്ടി ജീവിക്കാനാകില്ലെന്നാണ് വിവാഹമോചനത്തെ കുറിച്ച് തേജ് പ്രതാപ് പ്രതികരിച്ചത്.
ജീവിതത്തില്‍ താന്‍ വളരെ സിമ്പിളാണ്, എനിക്ക് ഭാര്യയുടെ മോഡേണ്‍ രീതികളുമായി ഒത്തുപോകാന്‍ കഴിയില്ല. അതിനാലാണ് വിവാഹമോചന ഹര്‍ജി നല്‍കിയതെന്നാണ് തേജിന്റെ പക്ഷം. പട്‌ന കോടതിയിലാണ് വിവാഹ മോചന ഹര്‍ജി നല്‍കിയത്. വിവാഹ കഴിഞ്ഞ് അഞ്ചുമാസം കഴിഞ്ഞപ്പോള്‍ തന്നെ പ്രശ്‌നങ്ങള്‍ തുടങ്ങി.താന്‍ ആഗ്രഹിച്ച രീതിയിലുള്ള ജീവിതമായിരുന്നില്ല. വിവാഹം കഴിഞ്ഞത് മുതല്‍ ശ്വാസംമുട്ടിയുള്ള ജീവിതമായിരുന്നു തന്റേത്. ഈ സമയത്ത് വിവാഹം വേണ്ടെന്ന് മാതാപിതാക്കളോട് പറഞ്ഞതാണ്. പക്ഷേ ആരും കേട്ടില്ല. ഞാനും അവളും ഒരിക്കലും യോജിച്ചു പോകുന്നവരായിരുന്നില്ല. ഡല്‍ഹിയില്‍ പഠിച്ചുവളര്‍ന്ന അവള്‍ക്ക് അത്തരം ജീവിതരീതികളായിരുന്നു താത്പര്യം. തേജ് പറയുന്നു.
ആര്‍ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപ് യാദവും ആര്‍.ജെ.ഡി എം.എല്‍.എ ചന്ദ്രിക റായിയുടെ മകള്‍ ഐശ്വര്യറായിയും വിവാഹിതരായത് കഴിഞ്ഞ മെയ് 12നായിരുന്നു. കാലിത്തീറ്റ കുംഭകോണ കേസില്‍ തടവില്‍ കഴിഞ്ഞിരുന്ന ലാലുപ്രസാദ് യാദവ് ജാമ്യം നേടിയാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹമോചനം ആവശ്യപ്പെട്ട് തേജ് പ്രതാപ് കഴിഞ്ഞദിവസം പട്‌ന കോടതിയില്‍ ഹര്‍ജി നല്കിയതോടെ ഇക്കാര്യത്തില്‍ സ്ഥിരീകരണമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here