പിറവം പള്ളിക്കേസില്‍ ഹൈക്കോടതി വിമര്‍ശനമല്ല നടത്തിയത്: മുഖ്യമന്ത്രി

ശബരിമല-പിറവം വിഷയത്തില്‍ ഹൈക്കോടതി നടത്തിയ വിമര്‍ശനങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പിറവം പള്ളിക്കേസില്‍ ഹൈക്കോടതി ചോദ്യങ്ങള്‍ ചോദിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി. അത് വിമര്‍ശനമോ കോടതി നിലപാടോ ആയി കാണേണ്ടതില്ല. കേസില്‍ കോടതിയക്ഷ്യം അപേക്ഷ സുപ്രീംകോടതിതന്നെ തള്ളിയിട്ടുള്ളതാണെന്നും കേസിലെ സമവായ ചര്‍ച്ചകള്‍ സുപ്രീംകോടതി തന്നെ അംഗീകരിച്ചിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പിറവം പള്ളിക്കേസില്‍ സര്‍ക്കാര്‍ കക്ഷിയല്ലെന്നും പിറവവും ശബരിമലയും വ്യത്യസ്ത പ്രശ്‌നമാണെന്ന് ഹൈക്കോടതി തന്നെ പറഞ്ഞതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് പൊതുവെ സ്വീകരിക്കപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി ശബരിമല സമരം അവസാനിപ്പിക്കുമെന്നറിയുന്നത് നല്ല കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതി ചിലകാര്യങ്ങൾ ചോദിക്കുമ്പോൾ അതിനെ സർക്കാരിനെതിരായ വിമർശനമായി ചിലർ വ്യാഖ്യാനിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സമൂഹത്തിന് അംഗീകരിക്കാനാകാത്ത കാര്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അത് നിലനിൽക്കില്ലെന്നതിന്റെ സൂചനയാണ് ശബരിമല വിഷയത്തിൽ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയം ഉയർത്തി എന്തോ നേടാമെന്ന ധാരണയിലാണ് ബിജെപി സമര രംഗത്തിറങ്ങിയത്. എന്നാൽ സമരത്തിൽ നിന്ന് അവർ പിന്മാറുന്ന കാഴ്ചയാണ് നിലവിലുള്ളത്. ബിജെപി ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസുകൾ ഉണ്ടായത് സർക്കാർ നിലപാട് കൊണ്ടല്ല. കെ സുരേന്ദ്രന്റെ കേസിൽ തന്റെ ഓഫീസിന് പങ്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here