പി.കെ ശശിക്കെതിരായ ആരോപണം; പരാതിക്കാരി വീണ്ടും കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു

പി കെ ശശിയ്‌ക്കെതിരെ വനിതാ ഡിവൈഎഫ്‌ഐ നേതാവ് സിപിഐഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. തന്റെ യഥാര്‍ത്ഥ പരാതി അന്വേഷണ കമ്മീഷനും പാര്‍ട്ടിയും ഗൗരവത്തോടെ കണ്ടില്ലെന്ന് കാണിച്ചാണ് യുവതി കേന്ദ്രത്തിന് കത്തയച്ചത്. ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തെങ്കിലും പെണ്‍കുട്ടിയുടെ പുതിയ നീക്കത്തോടെ വിഷയം വീണ്ടും ചര്‍ച്ചയാകുകയാണ്.
ഷൊര്‍ണ്ണൂര്‍ എംഎല്‍എക്കെതിരായ ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയില്‍ നടപടി കൈക്കൊണ്ട സിപിഐഎം പികെ ശശിയെ പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതിരുന്നു.
നടപടി വന്ന് ദിവസങ്ങള്‍ക്കകമാണ് പരാതിക്കാരി വീണ്ടും സിപിഎം ദേശീയ നേതൃത്വത്ത സമീപിച്ചിരിക്കുന്നത്. ശശിക്കെതിരായ അച്ചടക്ക നടപടി ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന തന്റെ പരാതിയിന്മേല്‍ അല്ലെന്ന് യുവതി കേന്ദ്രനേതൃത്വത്തിന് നല്‍കിയ കത്തില്‍ പറയുന്നു.
Read More: പി.കെ ശശിക്ക് സസ്‌പെന്‍ഷന്‍
മര്യാദ ലംഘിച്ചുള്ള ഫോണ്‍ സംഭാഷണം അടിസ്ഥാനമാക്കിയാണ് അച്ചടക്ക നടപടിയെന്ന് പാര്‍ട്ടി അന്വേഷണക്കമ്മീഷനും വ്യക്തമാക്കിയിരുന്നു. അതേസമയം, അടുത്ത മാസം ചേരുന്ന കേന്ദ്രകമ്മിറ്റി പരാതിയില്‍ രണ്ടംഗ കമ്മീഷന്റെ കണ്ടെത്തലും സംസ്ഥാനക്കമ്മിറ്റിയുടെ അച്ചടക്ക നടപടിയും പരിശോധിച്ചേക്കും. പ്രാഥമികാംഗത്വത്തില്‍ നിന്ന് ശശിയെ സസ്‌പെന്‍ഡ് ചെയ്ത് പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നടപടിക്കും വനിതാ നേതാവിന്റെ പുതിയ നീക്കം തലവേദനയാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here