‘ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചപ്പോഴാണ് കേന്ദ്രം ഇടപെട്ടത്’; സിബിഐ കേസില്‍ അറ്റോര്‍ണി ജനറല്‍
സിബിഐയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ പരസ്പരം പോരടിച്ചതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീം കോടതിയില്‍. കേന്ദ്ര ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ തമ്മിലടി എവിടെ ചെന്നവസാനിക്കുമെന്ന് ദൈവത്തിന് മാത്രമേ പറയാനാകൂവെന്നും എജി കോടതിയില്‍ പറഞ്ഞു. ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിനെതിരെ അലോക് വര്‍മ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് അറ്റോര്‍ണി ജനറല്‍ ഇക്കാര്യം സുപ്രീം കോടതിയില്‍ അറിയിച്ചത്. ഹര്‍ജിയില്‍ നാളെയും വാദം തുടരും.
Read More: സിബിഐ കേസ്; സുപ്രീം കോടതിയിൽ വാദം തുടങ്ങി
സി.ബി.ഐ ഡയറക്ടർ സ്ഥാനത്തു നിന്ന് അലോക് വർമ്മയെ മാറ്റിനിർത്തിയത് വിശദമായ ചർച്ചകൾക്ക് ശേഷമാണെന്നാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ നൽകിയ വിശദീകരണം. സി ബി ഐ യുടെ വിശ്വാസ്യത നില നിറുത്താൻ ഈ ഇടപെടൽ അനിവാര്യമായിരുന്നു. സി ബി ഐ ഡയറക്ടറും സ്‌പെഷ്യൽ ഡയറക്ടറും പൂച്ചകളെ പോലെ പോരടിക്കുന്നത് ആശ്ചര്യത്തോടെയാണ് കേന്ദ്രസർക്കാർ കണ്ടത്.
ഉദ്യോഗസ്ഥർ തമ്മിലുള്ള അടി പരസ്യ വിഴുപ്പലക്കിലേക്ക് മാറി. മാധ്യമങ്ങളിൽ വാർത്തകൾ പോലും വരുന്ന സാഹചര്യം ഉണ്ടായെന്നും അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ പറഞ്ഞു. സി.ബി.ഐയിലെ തമ്മിലടി സംബന്ധിച്ച് അലോക് വർമ്മ മാധ്യമങ്ങളിൽ പരസ്യ പ്രതികരണം നടത്തിയതിന് രേഖകൾ ഉണ്ടോയെന്ന് ജസ്റ്റിസ് കെ.എം ജോസഫ് ചോദിച്ചു. തുടർന്ന് ഒരു വാർത്തയുടെ പകർപ്പ് അറ്റോർണി ജനറൽ കോടതിക്ക് കൈമാറി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here