അൽ അസീസിയ മിൽ അഴിമതി കേസ്; നവാസ് ഷെരീഫിന് ഏഴ് വർഷം തടവ് ശിക്ഷ
അൽ അസീസിയ മിൽ അഴിമതി കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി
നവാസ് ഷെരീഫിന് ഏഴ് വർഷം തടവ് ശിക്ഷ. പാക്കിസ്ഥാനിലെ അഴിമതി വിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്.
സൗദി അറേബ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് അൽ അസീസിയ സ്റ്റീൽ മിൽ. ഇതിൽ നവാസ് ഷെരീഫിന് നിക്ഷേപമുണ്ടെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് സ്ഥാപനത്തിന്റെ വരുമാന സ്രോതസ് കാണിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ കൃത്യമായി വരുമാനം കാണിക്കാൻ ഷെരീഫിന് കഴിയാതെ വന്നതോടെ അഴിമതിയാണെന്ന് കോടതി കണ്ടെത്തി. നേരത്തേ മറ്റൊരു അഴിമതികേസിൽ നവാസ് ഷെരീഫിനെ 10 വർഷത്തേക്കും മകൾ മറിയത്തിനെ 7 വർഷത്തേക്കും തടവിന് വിധിച്ചിരുന്നു. എന്നാൽ വിധിക്കെതിരായി നൽകിയ ഹർജിയിൽ ശിക്ഷ മരവിപ്പിച്ചിരുന്നു. വരവുമായി ഒത്തുപോകാത്ത വിധമുള്ള ആഡംബര ജീവിതമാണ് ഷെരീഫും മക്കളും നയിച്ചിരുന്നതെന്നായിരുന്നു ആരോപണം. ഷെരീഫിന്റെ മക്കളായ മറിയം, ഹസൻ, ഹുസൈൻ എന്നിവർ ലണ്ടനിൽ നാല് ആഡംബരഫഌറ്റുകൾ സ്വന്തമാക്കിയെന്നും മകൾ മറിയം വ്യാജരേഖ ചമച്ചെന്നുമുള്ള കേസുകൾ വേറെയുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here