തിരുവനന്തപുരത്ത് അക്രമം തുടരുന്നു
തിരുവനന്തപുരത്ത് അക്രമം തുടരുന്നു. സിപിഎം പാര്‍ട്ടി ഓഫീസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരേ ബോംബേറും ആക്രമണവും. മലയിന്‍കീഴില്‍ സ്‌കൂള്‍ പരിസരത്തു നിന്ന് ബോംബ് കണ്ടെടുത്തു. നെടുമങ്ങാട് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലിനു മുന്നോടിയായി ആരംഭിച്ച അക്രമ സംഭവങ്ങളും സംഘര്‍ഷവും തിരുവനന്തപുരം ജില്ലയില്‍ തുടരുന്നു. നെയ്യാറ്റിൻകരയിൽ സി പി എം ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ ബോംബെറിഞ്ഞു. നെടുമങ്ങാട് മണ്ണൂര്‍ക്കോണത്ത് സിപിഎം ഏരിയ കമ്മിറ്റി അംഗവും മുന്‍സിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഹരികേശന്‍ നായരുടേയും എസ്എഫ്‌ഐ നേതാവ് ഹരിയുടേയും വീടുകള്‍ക്കുനേരേ ബോംബെറിഞ്ഞു. കരിപ്പൂര്‍ ബ്രാഞ്ച് സെക്രട്ടരി പ്രമോദിന്റെ വീട് അടിച്ചു തകര്‍ത്തു. കണിയാപുരത്ത് പിഡിപി ജില്ലാ പ്രസിഡന്റ് സലാഹുദ്ദീന്റെ വീടിനു നേരേ ബൈക്കിലെത്തിയ അക്രമികള്‍ ബോംബെറിഞ്ഞു.
കഴിഞ്ഞ ദിവസം സിപിഎം-ബിജെപി സംഘർഷം നടന്ന മലയിന്‍കീഴില്‍ സ്‌കൂള്‍വളപ്പില്‍നിന്ന് മൂന്ന് നാടന്‍ ബോംബുകള്‍ കണ്ടെടുത്തു. പ്രദേശത്ത് പൊലീസ് പരിശോധന ശക്തമാക്കി. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളില്‍ അക്രമമുണ്ടായ മറ്റു പ്രദേശങ്ങളിലും സംഘര്‍ഷ ഭീതി ഒഴിഞ്ഞിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here