Advertisement

രാജ്യത്തിന് വേണ്ടി ജീവിച്ച സ്വാതന്ത്ര്യസമര സേനാനിയുടെ കുടുംബം ഇന്ന് ജീവിക്കാന്‍ കഷ്ടപ്പെടുന്നു; വേദിയില്‍ കരഞ്ഞ് മകള്‍

January 26, 2019
Google News 0 minutes Read
RAJESWARI MISRA

രാജ്യം എഴുപതാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍, വേദിയില്‍ കരഞ്ഞ് സ്വാതന്ത്ര്യസമര സേനാനിയുടെ മകള്‍. സര്‍ക്കാരിന്റെ സഹായം ആരാഞ്ഞാണ് സ്വാതന്ത്ര്യസമര സേനാനി മഹേഷ് നാഥ് മിശ്രയുടെ മകള്‍ രാജേശ്വരി മിശ്ര വേദിയില്‍ കരഞ്ഞത്.

ഉത്തര്‍പ്രദേശിലെ ഷഹ്ജാഹ്പുരില്‍ റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് മുഖ്യ അതിഥിയായി എത്തിയതായിരുന്നു രാജേശ്വരി മിശ്ര. കഴിഞ്ഞ 40 വര്‍ഷമായി രാജേശ്വരി ഇവിടെ എത്താറുണ്ട്. സര്‍ക്കാരില്‍ നിന്നും ഇതുവരെ കുടുംബത്തിന് യാതൊരുവിധത്തിലുമുള്ള ധനസഹായം ലഭിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു. വേദിയിലിരുന്നവര്‍ക്ക് രാജേശ്വരിയുടെ സങ്കടം നിയന്ത്രിക്കാനായില്ല. രാജ്യത്തിന് വേണ്ടി ജീവിതം മാറ്റിവെച്ച പിതാവിന്റെ മകള്‍ ജീവിക്കാന്‍ കഷ്ടപ്പെടുകയാണെന്ന് ചടങ്ങുകള്‍ക്ക് ശേഷം രാജേശ്വരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സര്‍ക്കാരില്‍ നിന്നും രാജേശ്വരി മിശ്രക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരിക്കല്‍ പോലും സഹായം ലഭിച്ചിട്ടില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അമിത് തൃപ്പതി പറഞ്ഞു. ഇക്കാര്യം അറിയില്ലായിരുന്നു. സര്‍ക്കാരിന് നല്‍കാന്‍ കഴിയുന്ന എല്ലാ സഹായങ്ങളും അവര്‍ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം എഎന്‍ഐയോട് പ്രതികരിച്ചു.

സ്വാതന്ത്ര്യ സമര സേനാനികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പെന്‍ഷന്‍ പദ്ധതി ആരംഭിച്ചിട്ടുണ്ടെങ്കിലും അതിന്റെ യാതൊരു വിധ പരിരക്ഷയും രാജേശ്വരി മിശ്രയ്ക്ക് ലഭിച്ചിട്ടില്ല. 1972 ഓഗസ്റ്റ് 15 നായിരുന്നു ഇത് സംബന്ധിച്ച പദ്ധതി നടപ്പിലാക്കിയത്. 1980 ല്‍ പദ്ധതിയുടെ പേര് സ്വാതന്ത്ര്യ സൈനിക് സമ്മാന്‍ പെന്‍ഷന്‍ സ്‌കീം എന്നാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here