തനിക്ക് ലഭിച്ച അവസരങ്ങളെപ്പറ്റി വാചാലനായി നമ്പി നാരായണന്‍; പ്രാഗത്ഭ്യം അളന്നവര്‍ക്കുളള മറുപടി
ഇന്ത്യന്‍ ബഹിരാകാശ ദൗത്യത്തിന്റെ ചരിത്രത്തിനൊപ്പം സ്വന്തം അവസരങ്ങളെപ്പറ്റിയും പറഞ്ഞ് നമ്പി നാരായണന്‍. നമ്പി നാരായണന്‍ പ്രഗത്ഭനായ ശാസ്ത്രജ്ഞന്‍ ആയിരുന്നില്ലെന്ന ടി.പി സെന്‍കുമാറിന്റെ വിവാദപരാമര്‍ശം നിലനില്‍ക്കുന്നതിനിടെയാണ്, നാസയില്‍ അടക്കം തനിക്ക് ലഭിച്ച അവസരങ്ങളെപ്പറ്റി നമ്പി നാരായണന്‍ സംസാരിച്ചത്. കോഴിക്കോട് എന്‍ഐടി സംഘടിപ്പിച്ച എവല്യൂഷന്‍ ഓഫ് ഇന്ത്യന്‍ സ്‌പെയ്‌സ് പ്രോഗ്രാം എന്ന വിഷയത്തില്‍ ശാസ്ത്ര വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും സംവദിക്കുകയായിരുന്നു അദ്ദേഹം. തന്റെ പ്രാഗത്ഭ്യം അളന്നവരോട് നിശബ്ദമായി മറുപടി പറയുകയായിരുന്നു നമ്പി നാരായണന്‍. 1966 സെപ്റ്റംബര്‍ 12ന് എപിജെ അബ്ദുള്‍ കലാമിനും മറ്റ് മൂന്ന് ശാസ്ത്രജ്ഞര്‍ക്കുമൊപ്പം
തുമ്പയില്‍ ആരംഭിച്ച തന്റെ ഔദ്യോഗിക ജീവിതത്തിന്റെ പ്രധാന ഏടുകളെക്കുറിച്ച് അദ്ദേഹം വിദ്യാര്‍ത്ഥികളോട് സംസാരിച്ചു.
Read More:സെന്‍കുമാറിന് വെപ്രാളം’, നഷ്ടപരിഹാര കേസിലെ പ്രതി’; മറുപടിയുമായി നമ്പി നാരായണന്‍
മുന്നില്‍ വന്നുനിന്ന സാക്ഷാല്‍ വിക്രം സാരാഭായിയെ ആദ്യം തിരിച്ചറിഞ്ഞില്ലെങ്കിലും തന്റെ ജീവിതത്തിലെ ഡിസിഷന്‍ മേക്കര്‍ ആയി അദ്ദേഹം മാറിയ കഥ നമ്പി നാരായണന്‍ വിവരിച്ചു. അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഉപരിപഠനം പത്ത് മാസം കൊണ്ട് പൂര്‍ത്തിയാക്കി അദ്ദേഹം നാസയില്‍ ഫെലോഷിപ്പിന് അപേക്ഷിച്ചു. അമേരിക്കന്‍ പൗരത്വവും ഉയര്‍ന്ന ശമ്പളത്തോടുകൂടി ഫെലോഷിപ്പും വാഗ്ദാനം ചെയ്ത് നാസ വിളിച്ചപ്പോള്‍, പോകാന്‍ നിര്‍ദേശിച്ചത് വിക്രം സാരാഭായ് ആണെന്നും നമ്പി നാരായണന്‍ ഓര്‍ത്തെടുത്തു. ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം ആണ് ഭാവിയിലെ ക്രയോജനിക് സാധ്യതയെന്ന് അദ്ദേഹം കണ്ടെത്തി.
താന്‍ ഉള്‍പ്പെടെയുള്ള സംഘം രൂപം നല്‍കിയ സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് ഗഗന്‍യാനും മംഗള്‍യാനും പിഎസ്എല്‍വിയുമെല്ലാം ഇന്നും പറക്കുന്നത്. പക്ഷെ ആപത്ത് ഘട്ടത്തില്‍ തന്റെ സുഹൃത്തുക്കളുടെ മൗനമാണ് തന്നെ തളര്‍ത്തിയതെന്നും നമ്പി നാരായണന്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here