തൃശ്ശൂരില്‍ തുഷാര്‍ വേണ്ട സുരേന്ദ്രന്‍ മതിയെന്ന് ബിജെപി ജില്ലാ കമ്മറ്റി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ സീറ്റ് ബിഡിജെഎസിന് നല്‍കാനുള്ള നീക്കങ്ങള്‍ക്കെതിരെ ബിജെപി ജില്ലാ നേതൃത്വം രംഗത്തെത്തി. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ തന്നെ തൃശ്ശൂരില്‍ മത്സരിപ്പിക്കണമെന്ന് ജില്ലാ പ്രസിഡന്റ് എ നാഗേഷ് ആവശ്യപ്പെട്ടു. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാന്‍ തയ്യാറായാല്‍ തൃശ്ശൂര്‍ നല്‍കാമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
Read More:ശബരിമലയെ ചൊല്ലി ബിജെപി കോര്‍ കമ്മിറ്റിയില്‍ തര്‍ക്കം; ബിഡിജെഎസിന് നാല് സീറ്റുകള്‍
ബിജെപി ബിഡിജെഎസ് സീറ്റ് തര്‍ക്കങ്ങളിലെ ഒരു കാരണം തൃശ്ശൂര്‍ സീറ്റാണ്. കെ.സുരേന്ദ്രന്‍, എഎന്‍ രാധാകൃഷ്ണന്‍ തുടങ്ങിയ സീനിയര്‍ നേതാക്കള്‍ മത്സരിക്കാന്‍ താത്പര്യപ്പെടുന്ന സീറ്റാണ് തൃശ്ശൂര്‍. പക്ഷെ ബിഡിജെഎസ് ആവശ്യപ്പെട്ട എട്ട് സീറ്റുകളില്‍ ബിജെപി ഏറെ പ്രതീക്ഷ വെക്കുന്ന ഈ എ പ്ലസ് മണ്ഡലവുമുണ്ട്. തുഷാര്‍ തയ്യാറായാല്‍ തൃശ്ശൂര്‍ നല്‍കാമെന്ന ബിജെപി സംസ്ഥാന നേതൃത്വം ബിഡിജെഎസിനെ അറിയിച്ചു. പക്ഷെ മത്സരിക്കാനില്ലെന്ന നിലപാടിലാണ് തുഷാര്‍. ഇതിനിടെയാണ് ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കിയത്.
Read More:ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയതിനു പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് കെ.സുരേന്ദ്രന്‍
കെ.സുരേന്ദ്രനെ മത്സരിപ്പിച്ചാല്‍ തൃശ്ശൂരില്‍ ജയസാധ്യതയുണ്ടെന്നാണ് സംസ്ഥാന പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ ജില്ലാ നേതൃത്വം അറിയിച്ചത്. ശബരിമല പ്രശ്‌നത്തോടെ കെ സുരേന്ദ്രന്റെ വിജയസാധ്യത ഏറിയെന്നും ജില്ലാ നേതൃത്വം കണക്കുകൂട്ടുന്നു. അതേ സമയം ബിഡിജെഎസുമായിള്ള സീറ്റ് വിഭജനത്തില്‍ ഇനി അന്തിമ തീരുമാനം കേന്ദ്ര നേതൃത്വമാണ് കൈക്കൊള്ളേണ്ടത്. അതിന് ശേഷം മാത്രമേ തൃശ്ശൂരില്‍ ആര് മത്സരിക്കണമെന്ന കാര്യത്തില്‍ തീരുമാനമാകൂ.
ദേശീയ നേതാക്കള്‍ കേരളത്തില്‍ വന്ന് മത്സരിക്കേണ്ട സാഹചര്യമില്ലെന്നും ഇവിടുത്തെ നേതാക്കള്‍ തന്നെ മത്സരിക്കാന്‍ പ്രാപ്തരാണ് എന്നും കെ സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനെ പോലെയുളള കേന്ദ്ര നേതാക്കള്‍ കേരളത്തില്‍ മത്സരിക്കാനെത്തിയേക്കും എന്നുളള പ്രചാരണങ്ങള്‍ക്കിടെയാണ് സുരേന്ദ്രന്റെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here