മൂന്നാറിലെ അനധികൃത നിര്‍മ്മാണം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി; രാജേന്ദ്രന്‍ എം എല്‍ എ എതിര്‍ കക്ഷി
മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മൂന്നാറില്‍ നടക്കുന്നത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. എസ് രാജേന്ദ്രന്‍ എം എല്‍ എ ഉള്‍പ്പെടെ അഞ്ച് പേരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. സര്‍ക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറലിന്റെ ഓഫീസാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ദേവികുളം സബ് കളക്ടര്‍ രേണു രാജിന്റെ റിപ്പോര്‍ട്ടിന്റെ കോപ്പിയും പഞ്ചായത്ത് നടത്തിയ അനദികൃത നിര്‍മ്മാണത്തെക്കുറിച്ചുള്ള വിവരങ്ങളും ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലെ നിയമങ്ങളും അത് എങ്ങനെയാണ് ലംഘിക്കപ്പെടുന്നതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
നേരത്തെ മൂന്നാര്‍ പഞ്ചായത്തിലെ അനധികൃതനിര്‍മ്മാണവുമായി കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സബ് കളക്ടര്‍ അഡ്വക്കേറ്റ് ജനറലിനെ സമീപിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സ്റ്റോപ് മെമ്മോ നല്‍കിയിട്ടും നിര്‍മ്മാണം തുടരുന്ന സാഹചര്യം ചൂണ്ടിക്കാട്ടണം തുടങ്ങിയ കാര്യങ്ങളായിരുന്നു രേണു രാജ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ആദ്യം കോടതിയലക്ഷ്യം ഫയല്‍ ചെയ്യാന്‍ എ ജി തയ്യാറായില്ല. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം നിലപാട് മാറ്റുകയും ഹര്‍ജി നല്‍കാമെന്ന് തീരുമാനിക്കുകയുമായിരുന്നു.
രേണു രാജിനെ പിന്തുണച്ച് ജില്ലാ കളക്ടര്‍ ജീവന്‍ ബാബു റവന്യു സെക്രട്ടറിക്ക് ഇന്നലെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രേണുവിന്റെ നടപടി നിയമപരമാണെന്ന് പറഞ്ഞ കളക്ടര്‍ മൂന്നാര്‍ പഞ്ചായത്തിന്റെ വനിതാ വ്യവസായ കേന്ദ്രത്തിനായുള്ള കെട്ടിട നിര്‍മാണം നിയമങ്ങള്‍ അട്ടിമറിച്ചാണെന്ന് വ്യക്തമാക്കി. ഹൈക്കോടതി വിധി ലംഘിച്ചാണ് നിര്‍മാണമെന്നും പാട്ടഭൂമി തരം മാറ്റി വിനിയോഗിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എസ് രാജേന്ദ്രന്‍ എം എല്‍ എ കൃത്യ നിര്‍വഹണത്തിനെത്തിയ റവന്യു ഉദ്യോഗസ്ഥരെ തടഞ്ഞു, സബ് കളക്ടറെ ഫോണില്‍ വിളിച്ച് ശകാരിച്ചു തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Read more: സബ് കളക്ടറെ അധിക്ഷേപിച്ചതിന് എസ്.രാജേന്ദ്രനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു
ദേവികുളം സബ് കളക്ടറെ രാജേന്ദ്രന്‍ എം എല്‍ എ അവഹേളിച്ച സംഭവം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയരുന്നു. മുതിരപ്പുഴയാറിന്റെ തീരത്ത് പഞ്ചായത്ത് നിര്‍മിക്കുന്ന കെട്ടിടത്തിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയതാണ് എസ് രാജേന്ദ്രനെ ചൊടിപ്പിച്ചത്. സ്റ്റോപ്പ് മെമ്മോ അവഗണിച്ച് തുടര്‍ന്ന നിര്‍മാണം റവന്യൂ ഉദ്യോഗസ്ഥരെത്തി തടഞ്ഞതോടെ സബ് കളക്ടറെ ആക്ഷേപ വാക്കുകളോടെ എംഎല്‍എ ശകാരിക്കുകയായിരുന്നു. കളക്ടറാകുന്ന ആളുകള്‍ക്ക് ഇത്രയും ബുദ്ധിക്കുറവുണ്ടോ, നാളെ ഇവര്‍ ഒടക്കിയാല്‍ ഉദ്ഘാടനം ചെയ്യാന്‍ പറ്റുമോ തുടങ്ങിയ കാര്യങ്ങളാണ് സബ്കളക്ടറെക്കുറിച്ച് രാജേന്ദ്രന്‍ എംഎല്‍എ ജനമധ്യത്തില്‍ പറഞ്ഞത്. സംഭവത്തില്‍ എംഎല്‍എ പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here