കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണമാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്
കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. സിപിഐഎം കളരിയില്‍ ആയുധപരിശീലനം നേടിയ സംഘമാണ് കൊലപാതകത്തിന് പിന്നില്‍. കണ്ണൂര്‍ ജില്ലയിലെ സിപിഐഎം നേതാക്കള്‍ക്ക് കില്ലര്‍ സ്‌ക്വാര്‍ഡുമായി ബന്ധമുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ യാത്രയുടെ ഭാരമൊന്നും കേരള ജനത ചുമക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന്റെ യാത്രയുടെ പേര് അക്രമപ്രചരണ യാത്ര എന്നാക്കണം. കാസര്‍ഗോട്ടെ കൊലപാതകത്തെ ആത്മാര്‍ത്ഥമായാണ് കാണുന്നതെങ്കില്‍ കോടിയേരി യാത്ര പിരിച്ചുവിടുകയാണ് വേണ്ടതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
തങ്ങളെ കൊന്നാല്‍ തിരിച്ചും കൊല്ലുമെന്ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പറയുന്നത് കേട്ടു. ഒരു മുതിര്‍ന്ന നേതാവിന്റെ ഭാഗത്തുനിന്നുമാണ് ഇത്തരത്തിലുള്ള പ്രതികരണം ഉണ്ടായിരിക്കുന്നത്. സിപിഐഎമ്മിന്റെ പ്രവര്‍ത്തന ശൈലിയെക്കുറിച്ച് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്. അത് പറയാന്‍ അദ്ദേഹം തയ്യാറാകണം. കാസര്‍ഗോഡ് കൊല്ലപ്പെട്ട ശരത് ലാല്‍ ആരെ ആക്രമിച്ചുവെന്നാണ് അവര്‍ പറയുന്നതെന്നും ഡീന്‍ ചോദിക്കുന്നു.
Read more: കൃപേഷിന്റെ സഹോദരിയുടെ വിവാഹ ചിലവ് ചെന്നിത്തലയുടെ മകനും മരുമകളും വഹിക്കും
കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരേയും ഡീന്‍ കുറ്റപ്പെടുത്തി. ഇത്രയും വലിയ അരുംകൊല നടന്നിട്ടും പ്രതികരിക്കാത്ത സാംസ്‌കാരിക നായകന്മാര്‍ എന്തിനാണ് കേരളത്തില്‍പ്രവര്‍ത്തിക്കുന്നതെന്ന് ഡീന്‍ ചോദിച്ചു. അവരെ കേരളത്തിന് ആവശ്യമില്ല. സാംസ്‌കാരിക നായകന്മാരുടെ വാക്കുകള്‍ ചിലര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. അഭിമന്യു മരിച്ചപ്പോള്‍ ആയിരം നാവുള്ള അനന്തന്മാരായി മാറിയ ചില സാംസ്‌കാരിക നായകന്മാര്‍ക്ക് ഇപ്പോള്‍ ഒന്നും പറയാനില്ലേ എന്നും ഡീന്‍ ചോദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here