പെരിയ ഇരട്ടക്കൊലപാതകം; സജി ജോര്‍ജ്ജിനെ കസ്റ്റഡിയില്‍ വിട്ടു
പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത സജി ജോർജിനെ ആറ്ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.സജി കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തെന്നും ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണെന്നും കാണിച്ചാണ് പ്രോസിക്യൂഷന്‍ സജിയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റേയും, കൃപേഷിന്റേയും കൊലയ്ക്ക് പിന്നാലെ പോലീസ് പീതാംബരനേയും, സജി ജോര്‍ജ്ജിനേയും കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്നലെയാണ് സജി ജോര്‍ജ്ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ രണ്ട് പേരാണ് ഇതിനോടകം പോലീസ് കസ്റ്റഡിയില്‍ ആയിരിക്കുന്നത്. അതേസമയം കേസ് ക്രൈം ബ്രാഞ്ചിന് വിട്ടേക്കും. സിബിഐയ്ക്ക് അന്വേഷണ ചുമതല കൈമാറണമെന്ന ആവശ്യം മുറുകുന്നതിനിടെയാണ് നീക്കം. അതേസമയം കേസില്‍ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇന്നലെ രാത്രിയോടെയാണ് ഏച്ചിലടുക്കം സ്വദേശി സജി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊലയാളിസംഘം സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്നു ഇയാള്‍ എന്നാണ് അന്വേഷണസംഘം പറയുന്നത്. സിപിഎം ലോക്കല്‍ സെക്രട്ടറി പീതാംബരനാണ് കേസില്‍ ആദ്യം അറസ്റ്റിലാകുന്നത്. സജിയും പീതാംബരനും തമ്മില്‍ അടുപ്പമുള്ളവരാണ്. ഇവരെ കൂടാതെ അഞ്ച് പേര്‍ കേസിന്‍ പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ട്. കൊലപാതകത്തില്‍ പങ്കാളിത്തം ഉറപ്പിക്കുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യുമെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here