ഈജിപ്തില്‍ നടന്ന ദ്വിദിന അറബ് യൂറോപ്യന്‍ ഉച്ചകോടി സമാപിച്ചു
ഈജിപ്തില്‍ നടന്ന ദ്വിദിന അറബ് യൂറോപ്യന്‍ ഉച്ചകോടി സമാപിച്ചു. മേഖലയിലെ സുരക്ഷയും വിവിധ മേഖലകളിലെ സഹകരണവും ഉച്ചകോടി ചര്‍ച്ച ചെയ്തു. ആദ്യമായാണ് അറബ് യൂറോപ്യന്‍ ഉച്ചകോടി നടക്കുന്നത്.
ഈജിപ്തിലെ ശാം അല്‍ശൈഖില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായിരുന്നു അറബ് യൂറോപ്യന്‍ ഉച്ചകോടി. വാണിജ്യം, ഊര്‍ജം, ശാസ്ത്രം, സാങ്കേതികം, ഐടി, ടൂറിസം, കൃഷി തുടങ്ങിയ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്താന്‍ തീരുമാനിച്ച ഉച്ചകോടി അംഗരാജ്യങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് കുറയ്ക്കാന്‍ പരസ്പര സഹകരണം വര്‍ധിപ്പിക്കാനും തീരുമാനിച്ചു. അറബ് മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് ഉചിതമായ പരിഹാരം കാണണം. പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന നിയമലംഘനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അവസാനിപ്പിക്കണം.
Read More: സൗദി ഭരണാധികാരി സൽമാൻ രാജാവ് ഈജിപ്തിൽ
സിറിയ, ലിബിയ, യമന്‍ എന്നീ രാജ്യങ്ങളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ഐക്യരാഷ്ട്ര സഭയുടെ നീക്കങ്ങള്‍ക്ക് ഉച്ചകോടി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഭീകരവാദ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ച ഉച്ചകോടി ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ-സാമ്പത്തിക-സൈനിക സഹായം ചെയ്യുന്നവരെ ഒറ്റപ്പെടുത്താനും തീരുമാനിച്ചു. അറബ് യൂറോപ്യന്‍ ഉച്ചകോടി ഇരു മേഖലകളിലുമായി ഭാവിയിലും തുടരും. 2022 –ല്‍ ബ്രസല്‍സിലായിരിക്കും അടുത്ത ഉച്ചകോടി.
Read More:സൗദി കിരീടാവകാശിയുടെ സന്ദര്‍ശനം വാണിജ്യ നിക്ഷേപ ബന്ധം മെച്ചപ്പെടുത്തിയെന്ന് എം എ യൂസുഫ് ആലി
സൗദിയില്‍ നിന്നുള്ള സംഘത്തെ ഭരണാധികാരി സല്‍മാന്‍ രാജാവ് ആണ് നയിച്ചിരുന്നത്. കുവൈറ്റ് അമീര്‍, സൈപ്രസ് പ്രസിഡന്റ്, ബെല്‍ജിയം പ്രസിഡന്റ്, ബഹ്‌റൈന്‍ രാജാവ്, ജര്‍മന്‍ ചാന്‍സലര്‍, ചെക്ക് പ്രധാനമന്ത്രി തുടങ്ങിയ രാഷ്ട്ര നേതാക്കള്‍ രാജാവുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഉച്ചകോടി കഴിഞ്ഞു രാജാവ് റിയാദില്‍ തിരിച്ചെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here