പെരിയ ഇരട്ടക്കൊലപാതകം; കേസ് സിബിഐയെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിവന്ന നിരാഹാരം അവസാനിപ്പിച്ചു

പെരിയ ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് കാസർകോട്ട് നടത്തുന്ന 48 മണിക്കൂർ നിരാഹാരം
അവസാനിപ്പിച്ചു. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിന്റെ നേതൃത്വത്തിലാണ് സമരം.
സിബിഐ അന്വേഷിക്കണമെന്നാണ് കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും വീട്ടുകാരുടേയും ആവശ്യം. ഇന്നലെ ഇരുവരുടെയും കുടുംബാംഗങ്ങൾ സമരപന്തലിൽ എത്തിയിരുന്നു. അതിനിടെ കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികൾ ഉപയോഗിച്ചതെന്ന് കരുതുന്ന സ്വിഫ്റ്റ് കാർ കണ്ടെത്തിയത് കേസിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പരമാവധി തെളിവുകളും മൊഴികളും ശേഖരിച്ച ശേഷം പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Read Also : പെരിയ ഇരട്ടക്കൊലപാതകം; രണ്ട് വാഹനങ്ങള്‍ കൂടി അന്വേഷണ സംഘം കണ്ടെത്തി
പെരിയയിലെ ഇരട്ട കൊലപാതകക്കേസില്‍ ഇതു വരെ ഏഴ് പ്രതികളെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. പ്രതികള്‍ എല്ലാവരും സിപിഎം അനുഭാവികളാണെന്നും പ്രധാന പ്രതി സിപിഎം നേതാവ് പീതാംബരന്റെ നിര്‍ദേശപ്രകാരമാണ് കൊലപാതകത്തില്‍ പങ്കെടുത്തതെന്നും പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതികളില്‍ ഒരാളായ സുരേഷാണ് കൃപേഷിന്റെ തലയില്‍ ആഞ്ഞുവെട്ടിയതെന്ന് ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
Read Also : പെരിയ ഇരട്ടക്കൊലപാതകം; കേസ് ഡയറി ക്രൈംബ്രാഞ്ചിന് കൈമാറി
പീതാംബരന്റെ രാഷ്ട്രീയ ബന്ധവും വ്യക്തിബന്ധവും ഉപയോഗിച്ചാണ് കൊല ആസൂത്രണം ചെയ്തതെന്നും പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചപ്പോള്‍ കൊല്ലപ്പെട്ട ഇരുവര്‍ക്കും പ്രതിരോധിക്കാനായില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.ഫെബ്രുവരി 17 നാണ് കാസര്‍കോട് പെരിയയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞുനിര്‍ത്തി ഇരുവരെയും വെട്ടുകയായിരുന്നു.