അഭിനന്ദന്റെ വീഡിയോകള്‍ നീക്കം ചെയ്യണം; യൂട്യൂബിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി
പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് യൂട്യൂബിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പതിനൊന്ന് വീഡിയോകള്‍ നീക്കം ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലായതിന് ശേഷമുള്ള അഭിനന്ദന്റെ വീഡിയോ പ്രചരിപ്പിച്ചിരുന്നു. ചോരയൊലിപ്പിച്ചുള്ള വീഡിയോയായിരുന്നു പ്രചരിപ്പിച്ചത്. ഇതിന് പിന്നാലെ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ തടവിലുള്ള അഭിനന്ദന്‍ ചായ കുടിച്ചുകൊണ്ട് ചോദ്യങ്ങളെ നേരിടുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇന്നലെയാണ് അഭിനന്ദനെ പാക് സൈന്യം പിടികൂടിയത്. അതേസമയം, അഭിനന്ദന്‍ വര്‍ത്തമാനെ നാളെ വിട്ടയക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വിവരം പാക് സംയുക്ത സര്‍ക്കാറിനെ അറിയിച്ചതായാണ് വിവരം. ഇന്ത്യയുമായുള്ള സമാധാന ശ്രമത്തിന്റെ ഭാഗമായാണ് നടപടി.
Read more:ഇന്ത്യൻ വൈമാനികൻ അഭിനന്ദനെ നാളെ വിട്ടയക്കും
ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവുവരുമെങ്കില്‍ അഭിനന്ദനെ തിരിച്ചയക്കാന്‍ തയ്യാറാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി വ്യക്തമാക്കിയതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള അഭിനന്ദനെ ഉടന്‍ മോചിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ജനീവ കരാറിന്റെ ലംഘനമാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ഇന്ത്യ ആരോപിച്ചിരുന്നു.
നിയന്ത്രണ രേഖയില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെയാണ് വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ വിമാനം തകര്‍ന്നതിന് പിന്നാലെ പാരച്യൂട്ടില്‍ ഇറങ്ങിയത്. താഴെ ഇറങ്ങിയതിന് പിന്നാലെ ഓടിക്കൂടിയ യുവാക്കളോട് ഇത് ഇന്ത്യയാണോ പാകിസ്ഥാനാണോ എന്ന് അഭിനന്ദന്‍ ചോദിച്ചു. ഇന്ത്യയെന്ന് ഇവര്‍ മറുപടി നല്‍കിയതിന് പിന്നാലെ അഭിനന്ദന്‍ ഇന്ത്യയ്ക്ക് അനുകൂലമായ മുദ്രാവാക്യം വിളിച്ചു. ഇതിന് പിന്നാലെ യുവാക്കള്‍ പാക് സേനയ്ക്ക് അനുകൂല മുദ്രാവാക്യം വിളിച്ചു. ഇതോടെ കൈയ്യിലുണ്ടായിരുന്ന പിസ്റ്റളില്‍ നിന്നും അഭിനന്ദന്‍ ആകാശത്തേക്ക് വെടി ഉതിര്‍ക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here