കുറ്റവാളികള്‍ സൂക്ഷിക്കുക, ഇത് ന്യൂജെന്‍ കേരള പൊലീസ്, ഒന്ന് വിരലമര്‍ത്തിയാല്‍ കുറ്റവാളിയുടെ ചരിത്രം മുഴുവന്‍ സ്ക്രീനില്‍

കുറ്റവാളികളെ തെളിവുകളോടെ പൂട്ടാനൊരുങ്ങുകയാണ് കേരള പൊലീസ്. പോലീസ് സ്‌റ്റേഷനുകളില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് ഓട്ടോമാറ്റിക് ഫിംഗര്‍പ്രിന്റ് മെഷീനുകള്‍. ഇവ കുറ്റവാളികളെ തിരിച്ചറിയാല്‍ മാത്രമല്ല അയാളുടെ ക്രിമിനല്‍ ചരിത്രം വരെ ഇനി ഒറ്റ വിരലമര്‍ത്തിലില്‍ രേഖപ്പെടുത്തിക്കിട്ടും.
കേസുകള്‍ക്ക് തുമ്പുണ്ടാക്കാനായി കഴിഞ്ഞ ദിവസങ്ങളില്‍ ഓട്ടോമേറ്റഡ് ഫിംഗര്‍ പ്രിന്റ് ഐഡന്റിഫിക്കേഷന്‍ മെഷീനുകള്‍(എഎഫ്ഐഎസ്) പല സ്റ്റേഷനുകളിലും സ്ഥാപിച്ചു. ആദ്യ ഘട്ടമെന്നനിലയില്‍ സംസ്ഥാനത്തെ അഞ്ഞുറോളം പോലീസ് സ്റ്റേഷനുകളിലാണ് ആധുനിക സംവിധാനമുള്ള മെഷീന്‍ ഇന്നലെ മുതല്‍ പ്രവര്‍ത്തനമാരംഭിച്ചത്.
ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഹൈ റെസലൂഷന്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പോലീസ് കസ്റ്റഡിയിലുള്ള പ്രതി മിനി സ്‌കാനറില്‍ വിരല്‍ അമര്‍ത്തിയാല്‍ ഇയാളുടെ ക്രിമിനല്‍ ചരിത്രം, മുന്‍പത്തെ കേസുകള്‍, രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എന്നവയൊക്കെ വ്യക്തമാകും. വിരലിനു പുറമെ കൈപ്പത്തിയുടെ വിശദാംശങ്ങളും സ്‌കാനറില്‍ ശേഖരിക്കുന്നുണ്ട്. പോലീസ് ആസ്ഥാനത്താണ് ഇതിന്റെ നിയന്ത്രണം.
Read More: റെയിൽവേ ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവം; പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി
കൊലപാതകം പോലുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ നടന്നാല്‍ സംഭവസ്ഥലത്തെ വിരലടയാളവും കൈപ്പത്തി അടയാളവും അടക്കം ശേഖരിച്ച് മിനുട്ടുകള്‍ക്കകം ഫിംഗര്‍പ്രിന്റ് ബ്യൂറോകളിലെതുമായി ഒത്തുനോക്കാനാവും. ഇത് അന്വേഷണത്തിന് വേഗം കൂട്ടുമെന്നാണ് പോലീസ് അധികൃതര്‍ വ്യക്തമാക്കുന്നത്. മുന്‍പ് ക്രിമിനലുകള്‍ അല്ലാത്തവര്‍ അറസ്റ്റിലായാല്‍ അവരുടെ വിവരങ്ങള്‍ കൂടി ഈ സംവിധാനത്തിലേക്ക് മാറ്റാന്‍ കഴിയും. സി-ഡാക്കാണ് മെഷീനുകള്‍ പോലീസ് സ്റ്റേഷനുകളില്‍ പ്രവര്‍ത്തനക്ഷമമാക്കിയത്.
സംസ്ഥാനത്തെ 20 ഫിംഗര്‍ പ്രിന്റ് ബ്യൂറോകളെയും കണക്ട് ചെയ്യുന്ന രീതിയിലാണ് സംവിധാനം. സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ നേതൃത്വത്തിലാണ് ക്രിമിനലുകളുടെ വിവരശേഖരണം. സ്‌കാനറുകള്‍ കമ്പ്യൂട്ടറിലേക്ക് ഘടിപ്പിച്ച് വിവരങ്ങള്‍ കൈമാറുമ്പോള്‍ അപ്പോള്‍ തന്നെ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് വിവരങ്ങള്‍ രേഖപ്പെടുത്തും. സ്‌ക്രീനില്‍ പ്രതിയുടെ ചരിത്രം തെളിയുകയും ചെയ്യും.
എല്ലാ പോലീസ് സ്റ്റേഷന്‍ പരിധികളിലും സംഭവിക്കുന്ന കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ അന്വേഷണം കാര്യക്ഷമമാക്കാന്‍ പുതിയ സംവിധാനം വഴി കഴിയുമെന്നാണറിയുന്നത്. തെളിയാത്ത കേസുകളും ഇതുവഴി തെളിയിക്കാന്‍ കഴിയും. ഇങ്ങനെ ദേശീയ തലത്തില്‍ തന്നെ ക്രിമനലുകളുടെ വിവരശേഖരണം നടത്താനും ലഭിച്ച വിവരങ്ങള്‍ പരസ്പരം കൈമാറാനും കഴിയും. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.
കോഴിക്കോട് ജില്ലയില്‍ നടക്കാവ്, കസബ, ടൗണ്‍ ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ മെഷീന്‍ സ്ഥാപിച്ചുകഴിഞ്ഞു. കോഴിക്കോട് റൂറല്‍ പോലീസ് ജില്ലാ പരിധിയിലും ഇന്നലെ മുതല്‍ പുതിയ സംവിധാനം തുടങ്ങി. എറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്റ്റേഷന്‍ പരിധിയിലാണ് ആദ്യഘട്ടത്തില്‍ മെഷീനുകള്‍ സ്ഥാപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here