പട്ടാളത്തൊപ്പി; ഇന്ത്യന്‍ ടീമിനെതിരെ നടപടിയാവശ്യപ്പെട്ട് പാക്കിസ്ഥാന്‍
സൈന്യത്തിന്റെ മാതൃകയിലുള്ള തൊപ്പിയുമായി കളിച്ച ഇന്ത്യന്‍ ടീമിനെതിരെ നടപടിയാവശ്യപ്പെട്ട് പാക്കിസ്ഥാന്‍. കളിയെ രാഷ്ട്രീയവത്കരിക്കുന്നുവെന്ന് ആരോപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് (ഐസിസി) പാക്കിസ്ഥാന്‍ പരാതി നല്‍കി. ഐസിസി ഇക്കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്ന് പാകിസ്ഥാന്‍ വിദേശ കാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി ആവശ്യപ്പെട്ടു.ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ റാഞ്ചിയില്‍ നടന്ന ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ ടീമംഗങ്ങള്‍ സൈനികരുടേത് പോലുള്ള തൊപ്പിയുമായാണ് കളിക്കാനിറങ്ങിയിരുന്നത്.
പുല്‍വാമയില്‍ വീരമൃത്യു വരിച്ച ധീരജവാന്മാര്‍ക്കുള്ള ആദരസൂചകമായിട്ടാണ് ഇന്ത്യന്‍ ടീം പ്രത്യേക തൊപ്പിയണിഞ്ഞ് മത്സരത്തിനിറങ്ങിയത്. കളിയില്‍ നിന്നും ഇന്ത്യന്‍ താരങ്ങള്‍ക്ക് കിട്ടുന്ന പ്രതിഫലം സൈനികരുടെ കുടുംബങ്ങള്‍ക്കുള്ള ക്ഷേമ നിധിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്. നടപടി ആവശ്യപ്പെട്ട് ഐസിസി ക്ക് പരാതി നല്‍കാനും പ്രതിഷേധം അറിയിക്കാനും പാക് വിദേശകാര്യ മന്ത്രി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതേ ആവശ്യവുമായി പാക് വാര്‍ത്താ വിതരണമന്ത്രിയും പിന്നീട് രംഗത്തെത്തി. ഇത് ക്രിക്കറ്റല്ലെന്നും കളിയെ രാഷ്ട്രീയവത്കരിച്ചെന്നുമാണ് ഫവാദ് ട്വിറ്ററിലൂടെ പ്രതികരിച്ചത്. ഇന്ത്യന്‍ താരങ്ങള്‍ പട്ടാളത്തൊപ്പി ധരിക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം കാശ്മീരിലെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പാക് താരങ്ങള്‍ കറുത്ത ആം ബാന്‍ഡണിഞ്ഞ് കളിക്കാനിറങ്ങുമെന്നും ഫവാദ് ചൗധരി പറഞ്ഞു.
റാഞ്ചിയില്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനമത്സരത്തില്‍ പതിവു നീല തൊപ്പിക്ക് പകരം സൈന്യം ഉപയോഗിക്കുന്ന മാതൃകയിലുള്ള തൊപ്പി ധരിച്ചാണ് താരങ്ങള്‍ കളിക്കാന്‍ ഇറങ്ങിയത്. ടോസ് ഇടുന്നതിന് തൊട്ടുമുമ്പായാണ് തൊപ്പികള്‍ താരങ്ങള്‍ക്ക് കൈമാറിയത്. ഇന്ത്യന്‍ ആര്‍മിയില്‍ ലഫ്‌നന്റ് കേണല്‍ കൂടിയായ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയാണ് സഹതാരങ്ങള്‍ക്ക് സൈന്യത്തിന്റെ മാതൃകയിലുള്ള തൊപ്പി വിതരണം ചെയ്തത്.
ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കാണ് ധോണി ആദ്യ തൊപ്പി നല്‍കിയത്. പുല്‍വാമയില്‍ വീരമൃത്യു വരിച്ചവര്‍ക്കുള്ള ആദരവ് അറിയിച്ചുകൊണ്ടാണ് സൈനിക മാതൃകയിലുള്ള തൊപ്പി ധരിച്ച് മത്സരത്തിനിറങ്ങിയതെന്നും ഇന്നത്തെ മത്സരത്തില്‍ നിന്നും ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനം മുഴുവന്‍ പുല്‍വാമയില്‍ വീരമ്യത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറുമെന്നും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മത്സരത്തിന് തൊട്ടുമുമ്പ് അറിയിക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here