വയനാട്ടിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; മജിസ്റ്റീരിയൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിറങ്ങി

വയനാട്ടിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിറങ്ങി. വയനാട് ജില്ലാ കളക്ടർ എ.ആർ.അജയകുമാറിനാണ് ചുമതല.
കഴിഞ്ഞ ദിവസം വയനാട് വൈത്തിരിയിലെ റിസോർട്ടിലുണ്ടായ വെടിവയ്പ്പിൽ മാവോയിസ്റ്റ് സംഘാംഗ് സിപി ജലിൽ കൊല്ലപ്പെട്ടിരുന്നു. രാത്രി 9 മണിയോടെയാണ് വൈത്തിരി കോഴിക്കോട് റോഡിലെ ഉഭവൻ റിസോർട്ടിൽ മാവോയിസ്റ്റ് സംഘമെത്തുന്നത്.പണം ആവശ്യപ്പെട്ടെത്തിയ മാവോയിസ്റ്റുകൾ 15 മിനിറ്റോളം റിസോർട്ടിൽ തുടർന്നു,നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് റിസോർട്ടിലെത്തിയ പോലീസ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ നിറയൊഴിക്കുകയായിരുന്നു.തുടർന്ന് പോലീസും തിരികെ വെടിയുതിർക്കുകയും റിസോർട്ടിലുണ്ടായിരുന്നവരെ പുറത്തെത്തിക്കുകയും ചെയ്തു. തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ പലതവണ വെടിവെപ്പുമുണ്ടായി.
സംഭവം പുറംലോകം അറിഞ്ഞതിന് പിന്നാലെ പൊലീസിനെ പ്രതിരോധത്തിലാക്കി പുറത്തുവന്ന റിസോർട്ട് ജീവനക്കാരുടെ പ്രതികരണം വിവാദമായിരുന്നു.
പോലീസ് ആത്മരക്ഷാർത്ഥം വെടിവെച്ചെന്ന വാദം തെറ്റാണെന്ന് തെളിക്കുകയാണ് റിസോർട്ട് ജീവനക്കാർ. ആദ്യം വെടിയുതിർത്തത് പോലീസെന്നും മാവോയിസ്റ്റുകൾ മോശമായി പെരുമാറിയില്ലെന്നും റിസോർട്ട് മാനേജർമാർ പറഞ്ഞു. വെടിവെപ്പിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്ത് വിട്ടിരുന്നില്ല.
ആദ്യം പോലീസിന് നേരെ വെടിയുതിർത്തത് മാവോയിസ്റ്റുകളെന്ന പോലീസ് വാദം പൂർണ്ണമായി തളളുന്നതാണ് റിസോർട്ട് മാനേജർമാരായ രഞ്ചിത്തിന്റേയും ഫിറോസിന്റെയും പ്രതികരണം. പൊലീസ് ആത്മരക്ഷാർത്ഥം വെടിയുതിർത്തതല്ല.റിസോർട്ടിലെത്തിയ ഉടനെ മാവോയിസ്റ്റുകൾക്ക് നേരെ ആദ്യം വെടിയുതിർത്തത് പോലീസാണെന്നാണ് ഇവർ വ്യക്തമാക്കുന്നത്. റിസോർട്ടിലെത്തിയ മാവോയിസ്റ്റുകൾ മോശമായി പെരുമാറിയില്ലെന്നും പണം ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും മറ്റൊരു ജീവനക്കാരൻ രഞ്ചിത്ത് പറഞ്ഞു. എന്നാൽ റിസോർട്ട് മാനേജർ പിന്നീട് തിരുത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here