സിസ്റ്റര്‍ ലൂസി മദര്‍ ജനറലിന് മുന്നില്‍ ഹാജരായി

ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കെലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ പിന്തുണച്ചതിന് അച്ചടക്ക നടപടി നേരിടുന്ന സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ മദര്‍ ജനറലിന് മുന്നില്‍ ഹാജരായി. വിശദീകരണം നല്‍കുന്നതിനാണ് സിസ്റ്റര്‍ മദര്‍ ജനറലിന് മുന്നില്‍ ഹാജരായത്. ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത നടപടി സഭാ വിരുദ്ധമല്ലെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു. കന്യാസ്ത്രീകള്‍ക്കുള്ള പിന്തുണ തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പൊലീസ് സംരക്ഷണത്തിലാണ് ഫ്രാന്‍സിസ് ക്ലാരിസ്റ്റന്‍ സഭ ആസ്ഥാനത്തെത്തി സിസ്റ്റര്‍ ലൂസി വിശദീകരണം നല്‍കിയത്.
നേരിട്ട് ഹാജരായി വിശദീകരണം നല്‍കിയില്ലെങ്കില്‍ കാനന്‍ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കുമെന്ന് കാണിച്ചാണ് സിസ്റ്റര്‍ ലൂസിക്ക് മദര്‍ സുപ്പീരിയല്‍ ആന്‍ ജോസ് നോട്ടീസ് നല്‍കിയത് കഴിഞ്ഞ രണ്ട് തവണ നോട്ടീസ് അയക്കുകയും അതിന് വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തെറ്റ് ചെയ്തതായി സമ്മതിച്ചുകൊണ്ടുള്ള മറുപടിയാണ് തന്നോട് ആവശ്യപ്പെട്ടതെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു.
മൂവാറ്റുപുഴയിലെ കോണ്‍വെന്റില്‍ തടഞ്ഞ് വച്ചതിന്റെ പശ്ചാത്തലത്തില്‍ തനിയെ പോകാന്‍ ഭയമുള്ളതുകൊണ്ടാണ് സിസ്റ്റര്‍ ലൂസി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സിസ്റ്റര്‍ മദര്‍ ജനറലിന് മുന്നില്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here