ജോസ് കെ മാണിയെ തള്ളി യൂത്ത് ഫ്രണ്ട്; സ്ഥാനാര്‍ത്ഥി ചര്‍ച്ച നടന്നിട്ടില്ലെന്ന് സജി മഞ്ഞക്കടമ്പന്‍
കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ ജോസ് കെ മാണിയെ തള്ളി യൂത്ത് ഫ്രണ്ട് എം രംഗത്ത്. കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ജോസഫിനെതിരെ ആരും ഒന്നും പറഞ്ഞിട്ടില്ലെന്നും സ്ഥാനാര്‍ത്ഥികളെ കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ പാര്‍ട്ടി ചെയര്‍മാനെ ചുമതലപ്പെടുത്താന്‍ മാത്രമാണ് സ്റ്റിയറിങ്ങ് കമ്മറ്റി തീരുമാനിച്ചത്. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. എന്ത് വിട്ടു വീഴ്ച്ച ചെയ്തും പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടാകുന്നത് ഒഴിവാക്കണമായിരുന്നുവെന്നും സജി മഞ്ഞക്കടമ്പന്‍ പറഞ്ഞു. പി.ജെ ജോസഫിന് സീറ്റ് നല്‍കണമായിരുന്നു എന്ന അഭിപ്രായമാണ് തനിക്കുള്ളത്. ജോസഫിന് സീറ്റ് നല്‍കണമെന്ന് കെ എം മാണി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ചിലര്‍ ചേര്‍ന്ന് അത് അട്ടിമറിക്കുകയായിരുന്നു.മണ്ഡലം മാറി നേതാക്കള്‍ മത്സരിക്കുന്നത് സാധാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: കോട്ടയത്ത് ഇനി മാറ്റമില്ല;ജോസഫിനെതിരെ ശക്തമായ വികാരമുണ്ടായിരുന്നുവെന്ന് ജോസ് കെ മാണി
ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് പി ജെ ജോസഫിനെതിരെ പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയില്‍ ശക്തമായ വികാരം ഉയര്‍ന്നിരുന്നതായി ജോസ് കെ മാണി കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി നേരത്തെ പറഞ്ഞിരുന്നു. ജനാധിപത്യപരമായ രീതിയിലാണ് കേരള കോണ്‍ഗ്രസ് കോട്ടയം സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. മറ്റുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. തോമസ് ചാഴികാടനെ കോട്ടയത്ത് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച കേരള കോണ്‍ഗ്രസ് നിലപാടില്‍ ഇനി ഒരു വിട്ടുവീഴ്ചയ്ക്കുമില്ല. എല്ലാ ഘടകങ്ങളിലും ചര്‍ച്ച ചെയ്താണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്നുമാണ് ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞത്.
പി ജെ ജോസഫ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായും ചര്‍ച്ച നടത്തുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. യുഡിഎഫ് നേതൃത്വവുമായി നേതാക്കള്‍ക്ക് ചര്‍ച്ചകള്‍ നടത്താവുന്നതാണെന്നും എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിക്കാര്യത്തില്‍ ഇനിയൊരു വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. അതേ സമയം കോട്ടയത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാനാവില്ലെന്ന് എന്‍.ജയരാജ് എം.എല്‍.എയും നേരത്തെ വ്യക്തമാക്കിയിരുന്നു. കെ.എം മാണിക്കായിരുന്നു സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ ചുമതലയെന്നും പാര്‍ട്ടി യോജിച്ചാണ് തോമസ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും ജയരാജ് പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here