ബംഗാളില്‍ ഇടതുമുന്നണി 25 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; 17 സീറ്റുകള്‍ കോണ്‍ഗ്രസിന്
കോണ്‍ഗ്രസുമായി കൂടുതല്‍ തെരഞ്ഞെടുപ്പ് ധാരണകള്‍ക്ക് വഴി തുറന്നിട്ട് പശ്ചിമബംഗാളില്‍ ആദ്യ ഘട്ട ഇടത് മുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഇരുപത്തിയഞ്ച് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ മുന്നണി പ്രഖ്യാപിച്ചപ്പോള്‍ പതിനേഴ് സീറ്റുകള്‍ കോണ്‍ഗ്രസിനായി മാറ്റി വെച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന് താത്പര്യമുള്ള പുരുലിയ, ബാരാസത് എന്നീ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും നീക്കു പോക്കിന് തയ്യാറാണെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
നാല്പത്തി രണ്ട് സീറ്റുകളുള്ള പശ്ചിമ ബംഗാളില്‍ ഇരുപത്തിയഞ്ച് സീറ്റുകളിലേക്കാണ് ഇടത് മുന്നണി ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഇത്തവണ ആദ്യമായി കോണ്‍ഗ്രസുമായി പരസ്യസഹകരണത്തിന് സിപിഎം നേരത്തെ ധാരണയിലെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പതിനേഴ് സീറ്റുകള്‍ കോണ്‍ഗ്രസിനായി ഒഴിച്ചിട്ടിരിക്കുന്നത്, കോണ്‍ഗ്രസ് മത്സരിച്ച് കൊണ്ടിരിക്കുന്ന പുരുലിയ, ബാരാസത് സീറ്റുകള്‍ ഫോര്‍വേഡ് ബ്ലോക്കിനും സി പി ഐക്കുമാണ് നല്‍കിയിരിക്കുന്നത്. ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ വേഗത്തില്‍ പ്രഖ്യാപിക്കേണ്ടതിനാല്‍ പട്ടിക പുറത്തിറക്കിയതാണെന്നും സീറ്റു ധാരണ ചര്‍ച്ചകള്‍ക്ക് ഇനിയും അവസരമുണ്ടെന്നും ഇടത് മുന്നണി ചെയര്‍മാന്‍ ബിമന്‍ബോസ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് സോമന്‍ മിത്രയെ അറിയിച്ചു.
Read Also: സംഘര്‍ഷസാധ്യത; പശ്ചിമബംഗാളില്‍ എല്ലാ ബൂത്തിലും കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ബിജെപി
ബാക്കിയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്, ഇടത് മുന്നണി, പൊതു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പറയുമ്പോഴും തീരുമാനം കോണ്‍ഗ്രസിന് വിട്ടിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ ഹൈക്കമാന്‍ഡിനെ ബോധിപ്പിച്ചിട്ടുണ്ടെന്നും ഉചിതമായ തീരുമാനം എടുക്കുമെന്നും കോണ്‍ഗ്രസ് സംസ്ഥാന ഘടകം വ്യക്തമാക്കി. ആദ്യ ഘട്ട പട്ടികയിലെ 15 സീറ്റുകളില്‍ സി പി എമ്മാണ് മത്സരിക്കുന്നത്. ഫോര്‍വേഡ് ബ്ലോക്ക്, ആര്‍ എസ് പി, സി പി ഐ എന്നിവര്‍ ചേര്‍ന്ന് 9 സീറ്റുകളിലും മത്സരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here