വടകര സ്ഥാനാര്‍ത്ഥിത്വം: നിര്‍ണ്ണായകമായത് പാണക്കാട് തങ്ങളുടെ ഇടപെടല്‍
വടകരയില്‍ കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നിര്‍ണ്ണായകമായത് പാണക്കാട് തങ്ങളുടെ ഇടപെടല്‍. വടകരയില്‍ സ്ഥാനാര്‍ത്ഥി ദുര്‍ബലനായാല്‍ മലബാറില്‍ യുഡിഎഫിന് അടിതെറ്റുമെന്ന ആശങ്ക ലീഗ് പങ്കുവച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു.
മുരളീധരനെ അനുനയിപ്പിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടതോടെയാണ് കോണ്‍ഗ്രസില്‍ നീക്കങ്ങള്‍ സജീവമായത്. ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും മുരളീധരനോട് മത്സരിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ആര്‍എംപിയും മുരളീധരനെ ഇറക്കാന്‍ സമ്മര്‍ദ്ധം ചെലുത്തി. ലീഗ് അടക്കമുള്ള ഘടകകക്ഷികളില്‍ നിന്നും സമ്മര്‍ദ്ധം വന്നതോടെയാണ് മുരളീധരന്‍ വഴങ്ങിയത്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇനി ഹൈക്കമാന്‍ഡിന്റെ നിലപാടാണ് അറിയാനുള്ളത്.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ച ചൂടുപിടിക്കുന്നതിനിടെ വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരാണ് ആദ്യം ഉയര്‍ന്നുകേട്ടത്. എന്നാല്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ വി എം സുധീരന്‍, ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ളവരെ സംസ്ഥാന നേതൃത്വം സമീപിച്ചു. എന്നാല്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടായിരുന്നു അവര്‍ കൈക്കൊണ്ടത്. ഇതിന് പിന്നാലെ അഡ്വക്കേറ്റ് പ്രവീണ്‍ കുമാറിന്റെ പേരും വടകരയിലേക്ക് പരിഗണിച്ചു. പ്രവീണ്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു ഇന്ന് രാവിലെ വരെ ഉയര്‍ന്ന അഭ്യൂഹം. എന്നാല്‍ ഒടുവില്‍ കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വിവരമാണ് എത്തിയത്. വടകരയില്‍ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്താല്‍ ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലായിരിക്കും പോരാട്ടമെന്ന് മുരളീധരന്‍ പറഞ്ഞിരുന്നു.
മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തി. വടകരയില്‍ മുരളീധരന്‍ അനുയോജ്യനായ നേതാവാണെന്ന് മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ജയം അനായാസമായിരിക്കുമെന്നും അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേതാണെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here