പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് കത്തിച്ച സംഭവം; മരിച്ച പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്
പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് പെട്രോളൊഴിച്ച് കത്തിച്ച പെണ്‍കുട്ടി കവിതയുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് കവിത മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് മുമ്പ് തിരുവല്ല സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കൊച്ചിയിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും.
ReadAlso: ണയാഭ്യര്‍ത്ഥന നിഷേധിച്ചതിന് യുവാവ് തീ കൊളുത്തിയ പെണ്‍കുട്ടി മരിച്ചു
രക്തസമ്മർദ്ദം കുറയുകയും അണുബാധയുണ്ടാവുകയും ചെയ്തതാണ് മരണകാരണമായത്. ഈ മാസം 12 നാണ് തിരുവല്ലയിലെ ചിലങ്ക ജംഗ്ഷനില്‍ വച്ച് കവിതയെ സഹപാഠിയായിരുന്ന അജിൻ റെജി മാത്യു കത്തി കൊണ്ട് കുത്തുകയും തുടർന്ന് പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തത്. കഴിഞ്ഞ 8 ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിൽ ആയിരുന്നു കവിത.
അജിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. നിലവിൽ ഇയാള്‍ സബ്ജയിലിൽ റിമാൻഡിലാണ്. വധശ്രമത്തിനാണ് ഇയാള്‍ക്ക് എതിരെ കേസെടുത്തിരുന്നത്. എന്നാല്‍ പെണ്‍കുട്ടി മരണപ്പെട്ട സാഹചര്യത്തില്‍ ഇനി ഈ കേസ് കൊലപാതക കേസാകും.
കുമ്പനാട് സ്വദേശിയാണ് അജിന്‍. റേഡിയോളജി വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി. അക്രമം കണ്ട നാട്ടുകാര്‍ തന്നെ ഓടിക്കൂടിയാണ് വെള്ളം ഒഴിച്ച് തീ കെടുത്തിയ ശേഷം പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. അജിനേയും നാട്ടുകാര്‍ തന്നെയാണ് പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാലാണ് ആക്രമിച്ചതെന്നാണ് അജിന്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. അയിരൂരില്‍ ഇരുവരും പ്ലസ്ടുവിന് സഹപാഠികളായിരുന്നു. ആക്രമണത്തില്‍ കവിതയ്ക്ക് അമ്പത് ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. അണുബാധ കൂടിയതാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here