കൊലപാതകം; ശരവണഭവൻ ഹോട്ടലുടമയുടെ ശിക്ഷ സുപ്രീം കോടതി ശരിവെച്ചു
തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ ശരവണഭവൻ ഹോട്ടൽ ശൃംഖലയുടെ ഉടമ പി. രാജഗോപാലിന് വിധിച്ച ജീവപര്യന്തം കഠിനതടവ് സുപ്രീംകോടതി ശരി വെച്ചു. ജീവനക്കാരനായ പ്രിൻസ് ശാന്തകുമാർ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ വിധിയാണ് സുപ്രീം കോടതി ശരിവെച്ചത്. രാജഗോപാലിനെതിരെ ആദ്യം മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തുകയും പിന്നീട് ഇത് മാറ്റി മദ്രാസ് ഹൈക്കോടതി കൊലക്കുറ്റം ചുമത്തുകയുമായിരുന്നു.
മദ്രാസ് ഹൈക്കോടതി വിധി ശരിയായിരുന്നുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2001 ഒക്ടോബറിലാണ് പ്രിൻസ് ശാന്തകുമാറിനെ ചെന്നൈയിൽ നിന്ന് കൊടൈക്കനാലിലേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. പ്രിൻസിന്റെ ഭാര്യ ജീവ ജ്യോതിയെ സ്വന്തമാക്കുന്നതിനായി രാജഗോപാൽ പ്രിൻസിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഇന്ത്യയിൽ നിരവധി ഹോട്ടലുകളുള്ള ശരവണ ഭവന് യു.കെ, യു.എസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലും ഹോട്ടലുകളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here