ഒളിക്യാമറ ഓപ്പറേഷനിൽ എം കെ രാഘവന് കുരുക്ക് മുറുകുന്നു; മാെഴിയെടുക്കാൻ പൊലീസ് നോട്ടീസ് നൽകി
ഒളിക്യാമറ ഓപ്പറേഷനില്‍ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന് കുരുക്ക് മുറുകുന്നു. മൊഴിയെടുക്കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് എം കെ രാഘവന് നോട്ടീസ് നല്‍കി. ജന പ്രാതിനിധ്യ നിയമം 123ാം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
ഡിജിപി ലോക്‌നാഥ്ബെഹ്‌റയുടെ നിര്‍ദ്ദേശപ്രകാരം അഡീഷണല്‍ ഡിസിപി വാഹിദാണ് നോട്ടീസ് നല്‍കിയത്. എം കെ രാഘവന്റെ പണമിടപാടില്‍ വിശദീകരണം ആവശ്യപ്പെട്ട് എല്‍ഡിഎഫും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രചാരണത്തിരക്കില്‍ വിവാദങ്ങളോട് പ്രതികരിക്കാന്‍ഇല്ലെന്നായിരുന്നു എം കെ രാഘവന്റെ മറുപടി.
ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകിട്ട് 6 മണി വരെയുള്ള സമയത്തിനിടയില്‍ പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരായി ഈ കേസുമായി ബന്ധപ്പെട്ട് ആദ്യ വിചാരണയ്ക്ക് തയ്യാറാവണം എന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. കോഴിക്കോട് ചാത്തമംഗലത്തിനടുത്തുള്ള പ്രചരണ പരിപാടിയ്ക്കിടെയാണ് രാഘവന് നോട്ടീസ് ലഭിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് എം കെ രാഘവന്റെ മൊഴിയെടുക്കലിനു ശേഷം സ്റ്റിങ് ഓപ്പറേഷനുമായി ബന്ധപ്പെട്ട ചാനലിന്റെ അധികൃതരുമായും പൊലീസ് ബന്ധപ്പെടും. വീഡിയോയുടെ ഒറിജിനല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാനാണ് അന്വേഷണ ഉദ്ദ്യോഗസ്ഥരുടെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here