മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം: സുപ്രീം കോടതി നോട്ടീസ് അയച്ചു

മുസ്ലീം പള്ളികളിൽ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സർക്കാർ, മുസ്ലിം വ്യക്തി നിയമ ബോർഡ് തുടങ്ങിയ 7 എതിർ കക്ഷികൾക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് പൂനെ സ്വദേശികള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിച്ചത്.
ശബരിമല യുവതി പ്രവേശന വിധി ഉള്ളത് കൊണ്ട് മാത്രമാണ് നോട്ടീസ് അയക്കുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുസ്ലിം പള്ളികൾ, ക്രിസ്ത്യൻ പള്ളികൾ, അമ്പലങ്ങൾ എന്നിവ സർക്കാർ സംവിധാനം അല്ലെന്ന് ജസ്റ്റിസ് ബോബ്ഡെ നിരീക്ഷിച്ചു. സർക്കാർ ഇതര സംവിധാനത്തിൽ തുല്യത അവകാശപ്പെടാൻ സാധിക്കുമോ എന്നും അന്യൻ്റെ വീട്ടിൽ പ്രവേശിക്കാൻ അനുമതി നിഷേധിച്ചാൽ പോലീസ് സംരക്ഷണം തേടാൻ കഴിയുമോയെന്നും സുപ്രീം കോടതി ചോദിച്ചു.
മുസ്ലിം പള്ളികളിലെ വനിതകളുടെ വിലക്ക് ഭരണഘടന വിരുദ്ധമാണെന്ന് വിധിക്കണമെന്നാണ് ഹര്‍ക്കാരുടെ ആവശ്യം. പൂനെ സ്വദേശികളായ യാസ്മീൻ സുബീർ അഹമ്മദ് പീർസാദേ, സുബീർ അഹമ്മദ് നാസിർ അഹമ്മദ് പീർസാദേ എന്നിവരാണ് ഹര്‍ജിക്കാര്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here