24 സർവേ; ഇടുക്കിയിൽ വൻ അട്ടിമറി

കടുത്ത പോരാട്ടത്തിനു തന്നെയാണ് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി ലോക്‌സഭാ മണ്ഡലം വേദിയാകുന്നത്. തൊടുപുഴ, ദേവികുളം, ഇടുക്കി, ഉടുമ്പന്‍ചോല, പീരുമേട്, മൂവാറ്റുപുഴ, കോതമംഗലം എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇടുക്കി ലോക്‌സഭാ മണ്ഡലം. ഇതുവരെയുള്ള പൊതുതെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ വലത്തുപക്ഷത്തോടും ഇടത്തുപക്ഷത്തോടും ഏകദേശം ഒരുപോലെ കൂറ് പുലര്‍ത്തുന്ന മണ്ഡലമാണ് ഇടുക്കി എന്ന് വ്യക്തം.
സിറ്റിംഗ് എംപി ഇടത് സ്വതന്ത്രന്‍ ജോയ്‌സ് ജോര്‍ജ്ജ് എൽഡിഎഫിനായും യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് യുഡിഎഫിനായും വീണ്ടും ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ എന്‍ഡിഎ പ്രതിനിധിയായി കന്നിയങ്കക്കാരൻ ബിഡിജെഎസ് സ്ഥാനാര്‍ഥി ബിജു കൃഷ്ണനും മാറ്റുരയ്ക്കും. മണ്ഡലത്തിൽ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് 24 സർവേ സൂചിപ്പിക്കുന്നത്. 46 ശതമാനം വോട്ടുകളാവും ഡീൻ കുര്യാക്കോസിനു ലഭിക്കുക. 38 ശതമാനം വോട്ടുകൾ നേടി ജോയിസ് ജോർജ്ജ് രണ്ടാമതെത്തും. 9 ശതമാനം വോട്ടുകൾ മാത്രമാണ് ബിജു കൃഷ്നന് ലഭിക്കുക എന്നും 24 സർവേ സൂചിപ്പിക്കുന്നു.
കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഏറ്റവും ഒടുവിലത്തെ ട്രെൻഡ് ഒപ്പിയെടുത്താണ് ട്വൻറിഫോർ സർവേഫലം പുറത്തുവിടുന്നത്. 20 ലോക്‌സഭാ മണ്ഡലങ്ങളിലെ 140 അസ്സംബ്ലി മണ്ഡലങ്ങളിലും സർവേ സംഘം എത്തി. 280 പോളിംഗ് ബൂത്തുകളുടെ പരിധിയിൽ നിന്ന് വിവരശേഖരണം നടത്തുകയാണ് ചെയ്തത്.
സിസ്റ്റമാറ്റിക് റാൻഡത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ 7986 വോട്ടർമാരിൽ നിന്ന് അഭിപ്രായങ്ങളെടുത്തു. ഏപ്രിൽ പതിനഞ്ചു മുതൽ എപ്രിൽ പത്തൊൻപതു തീയതി വരെയായിരുന്നു സർവേ കാലയളവ്. കേരളത്തിലെ ജനസംഖ്യയുടെ സാമൂഹ്യഘടനയ്ക്ക് അനുപാതമായി ശാസ്ത്രീയമായി കണ്ടെത്തിയ സാമ്പിളാണ് സർവേയുടെ കരുത്ത്.
സർവേ ഫലം തത്സമയം ട്വന്റിഫോർ ഫേസ്ബുക്ക് പേജിലും യുട്യൂബിലും ലഭ്യമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here