24 സർവേ; വിള്ളൽ വീഴാതെ ലീഗ് കോട്ട

എന്നും വലതുപക്ഷത്തിനൊപ്പം നിന്ന മണ്ഡലമാണ് പൊന്നാനി. ന്യൂനപക്ഷ രാഷ്ട്രീയം ഗതിവിഗതികള്‍ നിര്‍ണയിക്കുന്ന മണ്ഡലമാണിത്. മുസ്ലിം ലീഗീന്റെ ഉറപ്പുള്ള കോട്ടയാണ് പൊന്നാനി. തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, പൊന്നാനി, തവനൂര്‍, കോട്ടക്കല്‍, തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങളാണ് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നത്.
പൊന്നാനിയിൽ ഹാട്രിക് വിജയം ഉറപ്പിക്കാനായി ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറും ഇടത് വിജയം ലക്ഷ്യംവെച്ച് നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറും കൊമ്പുകോര്‍ക്കുന്നു. മഹിള മോര്‍ച്ച നേതാവ് വി.ടി. രമയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. മണ്ഡലത്തിൽ മാറ്റങ്ങളൊന്നും ഉണ്ടാവില്ലെന്നാണ് 24 സർവേയിൽ വ്യക്തമാകുന്നത്. 51 ശതമാനം വോട്ടുകൾ നേടി വ്യക്തമായ ഭൂരിപക്ഷത്തിൽ ഇ.ടി. തന്നെ വിജയിക്കുമെന്ന് സർവേ ഫലം സൂചിപ്പിക്കുന്നു. 38 ശതമാനം വോട്ടുകൾ നേടി പിവി അൻവറിലൂടെ എൽഡിഎഫ് രണ്ടാമതെത്തും. എൻഡിഎ സ്ഥാനാർത്ഥി വി.ടി. രമയ്ക്ക് 6 ശതമാനം വോട്ടുകൾ ലഭിക്കുമെന്നും സർവേ ഫലം സൂചിപ്പിക്കുന്നു.
കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഏറ്റവും ഒടുവിലത്തെ ട്രെൻഡ് ഒപ്പിയെടുത്താണ് ട്വൻറിഫോർ സർവേഫലം പുറത്തുവിടുന്നത്. 20 ലോക്‌സഭാ മണ്ഡലങ്ങളിലെ 140 അസ്സംബ്ലി മണ്ഡലങ്ങളിലും സർവേ സംഘം എത്തി. 280 പോളിംഗ് ബൂത്തുകളുടെ പരിധിയിൽ നിന്ന് വിവരശേഖരണം നടത്തുകയാണ് ചെയ്തത്.
സിസ്റ്റമാറ്റിക് റാൻഡത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ 7986 വോട്ടർമാരിൽ നിന്ന് അഭിപ്രായങ്ങളെടുത്തു. ഏപ്രിൽ പതിനഞ്ചു മുതൽ എപ്രിൽ പത്തൊൻപതു തീയതി വരെയായിരുന്നു സർവേ കാലയളവ്. കേരളത്തിലെ ജനസംഖ്യയുടെ സാമൂഹ്യഘടനയ്ക്ക് അനുപാതമായി ശാസ്ത്രീയമായി കണ്ടെത്തിയ സാമ്പിളാണ് സർവേയുടെ കരുത്ത്.
സർവേ ഫലം തത്സമയം ട്വന്റിഫോർ ഫേസ്ബുക്ക് പേജിലും യുട്യൂബിലും ലഭ്യമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here