Advertisement

യാത്രക്കാരെ മർദ്ദിച്ച സംഭവം; മൂന്ന് പേർ കസ്റ്റഡിയിൽ; ബസ് ഉച്ചയ്ക്ക് മുൻപ് ഹാജരാക്കണമെന്ന് നിർദ്ദേശം

April 22, 2019
Google News 1 minute Read

തിരുവനന്തപുരത്തു നിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസിൽ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. ഉച്ചയ്ക്ക് മുൻപ് ബസ് ഹാജരാക്കണമെന്നും പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ബസ് പൊലീസ് പിടിച്ചെടുക്കും. മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കല്ലട ട്രാവത്സിന്റെ (സുരേഷ് കല്ലട) ബസിൽ യുവാക്കൾക്ക് മർദ്ദനമേറ്റത്. ബസ് തകരാറിലായതിനെത്തുടർന്ന് മണിക്കൂറുകളോളം വഴയിൽ നിർത്തിയിട്ടത് ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനം. ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരൻ ഫേസ്ബുക്കിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ വിവരങ്ങൾ പങ്കുവെച്ചിരുന്നു. ഹരിപ്പാട്ടു നിന്നും യാത്ര തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ ബസ് ബ്രേക്ക് ഡൗൺ ആകുകയും മണിക്കൂറുകളോളം യാത്രക്കാർക്ക് പകരം യാത്രാ സംവിധാനം ഒരുക്കാതെ റോഡരുകിൽ നിർത്തിയിടുകയുമാണ് ചെയ്തതെന്ന് ജേക്കബ് ഫേസ്ബുക്കിൽ കുറിച്ചു. എല്ലാ യാത്രക്കാരെയും വാഹനത്തിൽ നിന്നും പുറത്തിറക്കിയ ജീവനക്കാർ എന്നാൽ കൃത്യമായ ഉത്തരങ്ങൾ യാത്രക്കാർക്ക് നൽകിയില്ല. പകരം യാത്രാ സംവിധാനം ഒരുക്കുകയോ യാത്രക്കാർക്ക് കൃത്യമായ നിർദ്ദേശങ്ങളോ അറിയിപ്പുകളോ നൽകുന്നതിനും ഡ്രൈവർ തയ്യാറായില്ല. ബസിന്റെ തകരാർ പരിഹരിക്കാൻ ആളെത്തും എന്നു മാത്രമായിരുന്നു മറുപടി.

Read more:ബസ് തകരാറിലായി മണിക്കൂറുകളോളം വഴിയിൽ; ചോദ്യം ചെയ്ത യുവാക്കളെ കല്ലട ഉടമയുടെ ഗുണ്ടകൾ തല്ലിച്ചതച്ചതായി പരാതി; മർദ്ദനത്തിന്റെ വീഡിയോ പുറത്ത്

ബസ് ജീവനക്കാർ യാതൊരു മറുപടിയും നൽകാതായതോടെ രണ്ട് ചെറുപ്പക്കാർ ഡ്രൈവറോട് കയർത്ത് സംസാരിച്ചു. അപ്പോഴും കൃത്യമായ മറുപടി നൽകാൻ ജീവനക്കാർ തയ്യാറായില്ല. ഒരു മണിക്കൂറിന് ശേഷം ഡ്രൈവറുടെ ഫോണിൽ കൊച്ചിയിലെ വൈറ്റിലയിലുള്ള സുരേഷ് കല്ലടയുടെ ഓഫീസിൽ ചെറുപ്പക്കാർ വിളിച്ചു. എന്നാൽ ഇരു വശത്തു നിന്നും പരുഷമായ ഭാഷയിലുള്ള സംസാരം നടന്നു എന്നല്ലാതെ യാത്രക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വൈറ്റിലയിലെ ഓഫീസിൽ നിന്നും യാതൊരു നടപടിയും ഉണ്ടായില്ല. കുറച്ച് സമയം കഴിഞ്ഞ് അവിടെയെത്തിയ ഹരിപ്പാട് പൊലീസ് ഡ്രൈവറോട് യാത്രക്കാർക്ക് പകരം സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട ശേഷം 30 മിനിറ്റ് അവിടെ നിന്നു. അതിന് ശേഷം പൊലീസും പോയി. വീണ്ടും മൂന്നു മണിക്കൂർ കഴിഞ്ഞാണ് പകരം ബസെത്തി യാത്ര തുടരുന്നതെന്ന് ജേക്കബ് പറഞ്ഞു. പുതിയതായി എത്തിയ ബസിൽ യാത്ര തുടരുന്നതിനിടെയായിരുന്നു യുവാക്കൾക്ക് നേരെ മർദ്ദനം. രണ്ടാമത്തെ ബസിനെ പിൻതുടർന്നെത്തിയ ആദ്യ ബസിന്റെ ഡ്രൈവറും കൂട്ടരുമാണ് ബസിൽ കയറി അതിക്രമം കാട്ടിയതെന്നും ജേക്കബ് പോസ്റ്റിൽ വ്യക്തമാക്കി.

പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കർ, സുൽത്താൻ ബത്തേരി സ്വദേശി സച്ചിൻ, തിരുവനന്തപുരം സ്വദേശി അജയ്‌ഘോഷ് എന്നിവരെയാണ് ജീവനക്കാർ മർദ്ദിച്ചത്. അജയ്‌ഘോഷ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മരട് പൊലീസ് കേസെടുത്തത്. അഷ്‌കറും സച്ചിനും വിദ്യാർത്ഥികളാണ്. തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുമ്പോഴാണ് മർദ്ദനമേറ്റത്. തിരുവനന്തപുരത്തു നിന്നും തൃശൂരിലേക്ക് പോകുകയായിരുന്നു അജയ്‌ഘോഷ്. മർദ്ദനത്തിന് പിന്നാലെ ഇദ്ദേഹം തൃശൂരിലെ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here