കടൽക്ഷോഭം; തിരുവനന്തപുരത്ത് വീടുകളിൽ വെള്ളം കയറി
തെക്കൻകേരളത്തിൽ കടൽക്ഷോഭം ശക്തമാകുന്നു. തിരുവനന്തപുരത്ത് തീരപ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. സംസ്ഥാനത്ത് ശക്തമായ കടൽക്ഷോഭത്തിനും, വലിയ തിരമാലകൾക്കും സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ശനിയാഴ്ച മുതൽ മത്സ്യ ബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും 60 മുതൽ 70 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാൻ സാധ്യതയുള്ളതിനാലാണ് ദുരന്ത നിവാരണ അതോറിറ്റി തീരദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയത്.
Read Also; ‘ശക്തമായ മഴ’; മുന്നറിയിപ്പ് പിന്‍വലിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
കടൽക്ഷോഭത്തിനും വലിയ തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ശനിയാഴ്ച മുതൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് അറിയിച്ചിട്ടുണ്ട്. ആഴക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ശനിയാഴ്ച്ച രാവിലെ 12 ന് മുമ്പ് മടങ്ങിവരണമെന്നും നിർദേശമുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും കടലോര മേഖലകളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരത്തു വലിയതുറ മുതൽ ശംഖുമുഖം വരെയുള്ള പ്രദേശങ്ങളിൽ പലയിടത്തും ഇന്ന് വൈകീട്ടോടെ ശക്തമായ കടൽക്ഷോഭമുണ്ടായി.ഇരുപതോളം വീടുകളിൽ വെള്ളം കയറി. തീരത്തുണ്ടായിരുന്ന വള്ളങ്ങളിൽ ചിലത് തിരമാലയിൽ പെട്ടു. ശംഖുമുഖത്ത് തിരയടിച്ച് കയറിയതോടെ വിനോദ സഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വലിയതുറയിലടക്കം തീരദേശത്ത് കർശനമായ പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയതായി ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here