ഐഎസ് പരിശീലനം നേടിയ മലയാളികളെപ്പറ്റി എൻഐഎക്ക് നിർണായക വിവരം

ഐഎസ് പരിശീലനം നേടിയ മലയാളികളെപ്പറ്റി എൻഐഎക്ക് നിർണായക വിവരം. സിറിയയിൽ ദമാസ്‌കസ് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹദീസ് സ്റ്റഡീസിൽ പഠിച്ചിരുന്നവരുടെ വിവരങ്ങളാണ് ലഭിച്ചത്. ശ്രീലങ്ക കേന്ദ്രമായി പ്രവർത്തിക്കുന്ന നാഷണൽ തൗഹീദ് ജമാഅത്തുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്.
സിറിയയിൽ ഐഎസ് അനുകൂല പ്രവർത്തനങ്ങൾക്കായി പോയ മലയാളികൾക്ക് ദമാസ്‌കസ് കേന്ദ്രമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹദീസ് സ്റ്റഡീസിൽ പരിശീലനം ലഭിച്ചുവെന്നാണ് കണ്ടെത്തൽ. ഇവരിൽ പലരും ശ്രീലങ്കയിലെ നാഷണൽ തൗഹീദ് ജമാഅത്തുമായി അടുത്ത് പ്രവർത്തിക്കുന്നുണ്ടെന്നും എൻഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ മതസ്ഥാപനവുമായി ബന്ധപ്പെട്ട് മലയാളികൾ നിയന്ത്രിച്ചിരുന്ന നിരവധി സോഷ്യൽ മീഡിയാ ഗ്രൂപ്പുകളുണ്ടെന്നും ഇവ വഴി ആശയപ്രചരണവും റിക്രൂട്ട്‌മെന്റും നടക്കുന്നതായും കണ്ടെത്തിയതായി എൻഐഎ വ്യക്തമാക്കുന്നു.
തമിഴ്‌നാട്ടിൽ നടത്തിയ റെയ്ഡിലാണ് ഇത് സംബന്ധിച്ച് നിർണായക വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. സിറിയയിൽ ഐഎസ് വീണതോടെ അവിടെ നിന്നും യെമനിലെ ഹദർമൗത്തിലേക്കും, യെമനിൽ ഹൂദി കലാപമുണ്ടായപ്പോൾ ശ്രീലങ്കയിലേക്കും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹദീസ് സ്റ്റഡീസ് മാറ്റുകയായിരുന്നു. കേരളത്തിൽ നിന്ന് അഫ്ഗാനിലേക്ക് പോയ 21 പേരും ശ്രീലങ്കയിലെ കേന്ദ്രത്തിൽ പരിശീലനം നേടിയവരാണ്. അതേസമയം, ഭീകരവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്ന സൈബർ ഗ്രൂപ്പുകൾ ദേശീയ അന്വേഷണ ഏജൻസി നിരീക്ഷിക്കുന്നുണ്ട്. വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെ കേരളത്തിലെ യുവാക്കളെ ലക്ഷ്യമിടുന്നവരും നിരീക്ഷിക്കപ്പെടുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here