യൂണിവേഴ്‌സിറ്റി കോളെജിൽ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെഎസ്‌യു

യൂണിവേഴ്‌സിറ്റി കോളെജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാർ അടിയന്തരമായി ജ്യുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെഎസ്‌യു. സംഭവത്തിൽ ഒരു നടപടിയും സ്വീകരിക്കാത്ത സംസ്ഥാനവനിതാ കമ്മീഷനും യുവജന കമ്മീഷനും സിപിഐഎമ്മിന്റെ പോഷക സംഘടനകളായി മാറിയെന്നും രണ്ടും പിരിച്ചുവിടണമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത് പറഞ്ഞു.
വിഷയം കെഎസ്‌യു അതീവ ഗൗരവത്തോടെ കാണുന്നു. കോളെജിലെ അക്രമ പ്രവർത്തനങ്ങൾക്കെതിരെ നൽകുന്ന പരാതികൾ മുന്നോട്ട് പോകുന്നില്ല. ക്രിമിനലുകളെ വളർത്തുന്ന ഇടമായി യൂണിവേഴ്‌സിറ്റി കോളെജ് മാറി. ക്യാമ്പസുകളിൽ ഗുണ്ടകളെ വളർത്തിയെടുക്കാൻ സർക്കാർ കൂട്ട് നിൽക്കുന്നതായും എന്നാൽ വിഷയത്തിൽ ഗവർണറുടെ ഇടപെടലിനെ അഭിനന്ദിക്കുന്നതായും അഭിജിത്ത് കൂട്ടിച്ചേർത്തു. വരുന്ന പതിനൊന്നിന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഏകദിന ഉപവാസം സംഘടിപ്പിക്കുമെന്നും അഭിജിത്ത് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here