വിദ്യാർത്ഥികൾക്ക് വേണ്ടി പരീക്ഷയെഴുതി അധ്യാപകൻ; പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് പേർക്ക് സസ്‌പെൻഷൻ

രണ്ട് വിദ്യാർഥികൾക്കുവേണ്ടി അധ്യാപകൻ പ്ലസ് ടു പരീക്ഷ എഴുതിയതായി കണ്ടെത്തിയതിനെ തുടർന്ന് പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് അധ്യാപകരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭാ പരിധിയിലെ നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനും പരീക്ഷാ നടത്തിപ്പിൽ അഡീഷണൽ ഡെപ്യൂട്ടി ചീഫുമായിരുന്ന നിഷാദ് വി മുഹമ്മദ് ആണ് സ്‌കൂളിലെ രണ്ട് വിദ്യാർഥികൾക്ക് വേണ്ടി ഇംഗ്ലീഷ് പരീക്ഷ ഓഫീസിലിരുന്ന് എഴുതിയതായി കണ്ടെത്തിയത്.
ഇദ്ദേഹത്തെയും ആൾമാറാട്ടത്തിന് ഒത്താശ ചെയ്ത പരീക്ഷാ ഡെപ്യൂട്ടി ചീഫും ചേന്നമംഗലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനുമായ പി കെ ഫൈസൽ, പരീക്ഷാ ചീഫ് സൂപ്രണ്ടും നീലേശ്വരം സ്‌കൂളിലെ പ്രിൻസിപ്പലുമായ കെ റസിയ എന്നിവരെയാണ് സർക്കാർ സർവീസിൽ നിന്ന് നീക്കിയത്. ഇവർക്കെതിരെ ആൾമാറാട്ടത്തിനുൾപ്പെടെ പൊലീസിൽ പരാതി നൽകാനും തീരുമാനിച്ചു.
സർക്കാർ നിർദേശത്തെ തുടർന്ന് അതീവ ജാഗ്രതയോടെ നടത്തിയ മൂല്യനിർണയത്തിനിടെയാണ് ഗുരുതരമായ ആൾമാറാട്ടം ശ്രദ്ധയിൽപ്പെട്ടത്. രണ്ട് വിദ്യാർഥികളുടെ ഇംഗ്ലീഷ് പരീക്ഷകളുടെ ഉത്തരക്കടലാസിലെ കൈയക്ഷരം ഉൾപ്പെടെ സംശയം തോന്നിയതിനെ തുടർന്ന് കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ അധ്യാപകൻ ചീഫ് സൂപ്രണ്ടിന്റെ ഉൾപ്പെടെ സഹായത്തോടെ രണ്ട് വിദ്യാർഥികൾക്ക് വേണ്ടി സ്‌കൂൾ ഓഫീസിലിരുന്ന് പരീക്ഷ എഴുതുകയായിരുന്നുവെന്ന്് തെളിഞ്ഞു. ഇതേസമയം രണ്ടു കുട്ടികളും പരീക്ഷാ ഹാളിലുണ്ടായിരുന്നതായും തെളിഞ്ഞിട്ടുണ്ട്.
പരീക്ഷയ്ക്ക് ശേഷം കുട്ടികൾ എഴുതിയ പേപ്പർ മാറ്റി അധ്യാപകൻ എഴുതിയ പേപ്പറാണ് മൂല്യനിർണയത്തിനായി അയച്ചത്. ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് മുഴുവൻ വിദ്യാർഥികളുടെയും ഉത്തരക്കടലാസ് കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കി. പ്ലസ് വൺ ഉത്തരക്കടലാസുകളും പരിശോധിച്ചു. പ്ലസ് വൺ പരീക്ഷയിൽ ഇതേ സ്‌കൂളിലെ 32 ഉത്തരക്കടലാസുകളിൽ തിരുത്തലുകൾ വരുത്തിയതായും കണ്ടെത്തി. മൂന്ന് അധ്യാപകരെയും കുട്ടികളെയും അടിയന്തിരമായി ഹിയറിങിന് വിളിച്ചെങ്കിലും പ്രിൻസിപ്പലും ഡെപ്യൂട്ടി ചീഫും മാത്രമാണ് ഹാജരായത്.
ഒന്നാം പ്രതിയായ അധ്യാപകൻ ഹാജരായില്ല. പരീക്ഷാ നടത്തിപ്പുകളുടെ വിശ്വാസ്യത തകർക്കുന്ന നടപടി സർക്കാരിന്റെ ജാഗ്രതകൊണ്ടാണ് പൊളിഞ്ഞത്. രണ്ട് വിദ്യാർഥികളുടെയും ഫലം തടഞ്ഞുവച്ചിട്ടുണ്ട്. കുട്ടികളുടെ രക്ഷിതാക്കൾ ഉൾപ്പെടെ കേസിൽ പ്രതികളാകും. സമഗ്രാന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here