പ്രതിച്ഛായയിലെ ലേഖനം പാർട്ടി അറിഞ്ഞല്ലെന്ന് സി എഫ് തോമസ്; വിശദമായ അന്വേഷണം നടത്തും

കോൺഗ്രസിനേയും പിജെ ജോസഫിനെയും വിമർശിച്ച് കേരളാ കോൺഗ്രസ് മുഖപത്രം പ്രതിച്ഛായയിൽ പ്രത്യക്ഷപ്പെട്ട ലേഖനം പാർട്ടി അറിഞ്ഞല്ലെന്ന് കേരള കോൺഗ്രസ് (എം) ഡെപ്യൂട്ടി ചെയർമാൻ സി എഫ് തോമസ്. പാർട്ടി മുഖമാസികയിൽ ഇത്തരമൊരു ലേഖനം വന്നത് ഗൗരവകരമായ വിഷയമാണ്. സംഭവത്തെക്കുറിച്ച് പാർട്ടി വിശദമായി അന്വേഷിക്കുമെന്നും സി എഫ് തോമസ് പറഞ്ഞു.
കോൺഗ്രസിനെയും പി ജെ ജോസഫിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് പാർട്ടി മാസികയിൽ ലേഖനം പ്രത്യക്ഷപ്പെട്ടത് അനവസരത്തിലാണെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ പറഞ്ഞു. വിഷയത്തിൽ അന്വേഷണം നടത്തണമെന്ന് മോൻസ് ജോസഫ് എംഎൽഎയും പറഞ്ഞു.
‘കെ എം മാണി മടങ്ങിപ്പോയി, മുറവുണങ്ങാത്ത മനസുമായി’ എന്ന തലക്കെട്ടിൽ പത്രാധിപർ ഡോ. കുര്യാസ് കുമ്പളങ്ങിയാണ് പ്രതിച്ഛായയിൽ ലേഖനം എഴുതിയത്. കോൺഗ്രസിനും പി ജെ ജോസഫിനുമെതിരെ കടുത്ത വിമർശനമാണ് ലേഖനം ഉന്നയിച്ചത്. തരം കിട്ടിയാൽ കെ എം മാണിയെ തകർക്കണമെന്ന് ചിന്തിച്ചിരുന്നവരാണ് ചുറ്റും ഉണ്ടായിരുന്നതെന്ന് പ്രതിച്ഛായ കുറ്റപ്പെടുത്തി. ‘കെട്ടിപ്പിടിക്കുമ്പോൾ കുതികാലിൽ ചവിട്ടുന്നവർ’ എന്നാണ് ഇത്തരക്കാരെ മാണി വിശേഷിപ്പിച്ചിരുന്നതെന്നും മുഖപത്രം വ്യക്തമാക്കി.
അമ്പത് വർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബാർ കോഴക്കേസ് ശത്രുക്കൾക്ക് മുന്നിൽ വീണു കിട്ടുന്നത്. ഉറഞ്ഞു തുള്ളിയ ശത്രുക്കൾക്കിടയിൽ നിന്ന് ‘ഹാ ബ്രൂട്ടസേ നീയും’ എന്ന് സീസറെ പോലെ നിലവിളിക്കാനെ കെഎം മാണിക്കും കഴിഞ്ഞുള്ളു. 2014 ഒക്‌ടോബർ 31 വെള്ളിയാഴ്ച കെ എം മാണി എന്ന വൻ നേതാവിന്റെ കൊടിയിറക്കം ആരംഭിക്കുകയായിരുന്നു. നാളുകൾ ഏറെ കഴിഞ്ഞിട്ടും രണ്ടാമെതാന്നു കൂടി ഉയർത്തിയെടുക്കാൻ കഴിയാത്ത വിധം അനുക്രമം താണുകൊണ്ടിരിക്കുകയായിരുന്നുവെന്നും ലേഖനം പറയുന്നു.
അഴിമതി ആരോപണത്തിന്റെ ആഘാതം കെ എം മാണിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഗൂഢാലോചന എന്ന് പ്രതികരിച്ചതിനപ്പുറത്ത് ചെറുത്തുനിൽക്കാൻ മാണിക്ക് സാധിക്കാതെ പോയി. വേണ്ടിവന്നാൽ മന്ത്രി സ്ഥാനം രാജിവെച്ച് പ്രതിഷേധിക്കാമെന്നും മന്ത്രി സഭയെ പുറത്തു നിന്ന് പിന്തുണയ്ക്കാമെന്നും കെഎം മാണിയും കേരളാ കോൺഗ്രസിനെ സ്‌നേഹിച്ചിരുന്നവരും മുന്നോട്ടു വെച്ചു. അപ്പോൾ ഔസേപ്പച്ചൻ സമ്മതിക്കുമോ എന്നായിരുന്നു കെ എം മാണിയുടെ സന്ദേഹം. സാറു പറഞ്ഞാൽ സമ്മതിക്കുമെന്ന് എല്ലാവരും പറഞ്ഞു. പക്ഷെ അതുണ്ടായില്ലെന്നും അതിന്റെ കാരണം ഇപ്പോഴും ദുരൂഹമാണെന്നും പ്രതിച്ഛായ ചൂണ്ടിക്കാട്ടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here