മാവോയിസ്റ്റ് മേഖലയിൽ വൻ കഞ്ചാവ് വേട്ട; ആന്ധ്ര സ്വദേശിയിൽ നിന്നും 325 കിലോ പിടികൂടി

മാവോയിസ്റ്റ് മേഖലയിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ടുണിയിൽ നിന്നുമാണ് 325 കിലോ കഞ്ചാവ് പിടികൂടിയത്. വിശാഖപട്ടണം പല്ലാവരു സ്വദേശി ശ്രീനിവാസി(21)നെയാണ് തിരുവനന്തപുരം ഷാഡോ പൊലീസ് പിടികൂടിയത്. പൂന്തുറ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
മാസങ്ങൾക്ക് മുൻപ് നഗരത്തിൽ വൽപനക്കായി കൊണ്ടുവന്ന 136 കിലോ കഞ്ചാവുമായി മൂന്ന് മലയാളികളെയും 10 കിലോ കഞ്ചാവുമായി ഒരു ആന്ധ്ര സ്വദേശിയെയും പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആന്ധ്രയിൽ നിന്നും വലിയ അളവിൽ കഞ്ചാവ് എത്തുന്നുവെന്ന വിവരം ഷാഡോ പൊലീസിന് ലഭിച്ചത്. കഞ്ചാവ് കടത്ത് പ്രധാനികളെ പിടികൂടാൻ ദിവസങ്ങളോളം അവിടെ തങ്ങി പൊലീസ് അന്വേഷണം നടത്തി. ഗോദാവരിയിലെ ഉൾനാടൻ ഗ്രാമത്തിലെത്തി, വൻ കഞ്ചാവ് ശേഖരം കേരളത്തിലേക്ക് കൊണ്ടുപോകാനായി കൈമാറിയ സമയത്താണ് പ്രതിയെ പിടികൂടിയത്. മാവോയിസ്റ്റ്-നക്‌സൽ സാന്നിധ്യമുള്ള മേഖലയിൽ തോക്കും മറ്റു മാരകായുധങ്ങളുമായാണ് ഇവർ കഞ്ചാവ് കൈമാറുന്നത്. മൽപിടുത്തത്തിലൂടെയാണ് ഷാഡോ സംഘം ഇയാളെ പിടികൂടിയത്.
തിരുവനന്തപുരം നഗരത്തിൽ കഞ്ചാവ്, മറ്റു ലഹരി വസ്തുക്കൾ, വിൽക്കുന്നവരെയും കഞ്ചാവിന്റെ ഉപഭോഗം തടയുന്നതിനുമായി സിറ്റി പൊലീസ് നടത്തുന്ന ശക്തമായ നടപടികൾ തുടരുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ കെ സഞ്ജയ്കുമാർ ഗുരുദിൻ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here