സംസ്ഥാനത്ത് ആദ്യമായി മുത്തങ്ങയില്‍ കുങ്കിയാന പരിശീലനക്യാമ്പ് ആരംഭിച്ചു; ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത് മൂന്ന് ആനകള്‍ക്ക്

സംസ്ഥാനത്ത് ആദ്യമായി കുങ്കിയാന പരിശീലനക്യാമ്പ് ആരംഭിച്ചു. മുത്തങ്ങയിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുക. ആദ്യഘട്ടത്തില്‍ കോട്ടൂര്‍ ആനക്യാമ്പില്‍ നിന്നുംഎത്തിച്ച സുന്ദരി,അഗസ്ത്യന്‍,ഉണ്ണികൃഷ്ണന്‍ എന്നീ ആനകള്‍ക്കാണ് പരിശീലനം നല്‍കുന്നത്.
പരിശീലനം പൂര്‍ത്തിയാവുന്നതോടെ അവശ്യഘട്ടങ്ങളില്‍ കുങ്കിയാനകള്‍ക്കായി സംസ്ഥാന വനംവകുപ്പിന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരില്ല. സംസ്ഥാനത്ത് ആദ്യമായാണ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ കുങ്കിയാനപരിശീലനം നടക്കുന്നത്. ആറുമാസക്കാലമാണ് പരിശീലനം. ദിവസവും രാവിലെ 6.30 മുതല്‍ വൈകിട്ട് അഞ്ചുമണിവരെയണ് പരിശീലനം. ചങ്ങല പിടിക്കുക,ചങ്ങല ചവിട്ടുക,കാട്ടാനകളെ തുരത്തുക, കാട്ടാനകളെ പിടിച്ചുനിര്‍ത്തുക തുടങ്ങിയവയാണ് പരിശീലിപ്പിക്കുന്നത്.
പരിശീലനം പൂര്‍ത്തിയാവുന്നതോടെ വനംവകുപ്പിന് അവശ്യഘട്ടങ്ങളില്‍ ഇവയെ ഉപയോഗിക്കാന്‍ കഴിയും. എലഫന്റ് സ്‌ക്വാഡ് ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മുത്തങ്ങയിലെ സൂര്യന്‍, കോടനാട് നിന്നുമെത്തിച്ച നീലകണ്ഠന്‍, കോന്നിയില്‍ നിന്നുമെത്തിച്ച സുരേന്ദ്രന്‍ എന്നീ ആനകളെ തമിഴ്‌നാട്ടിലെ തെപ്പക്കാട് ആനക്യാമ്പില്‍ അയച്ച് കുങ്കിപരിശീലനം നല്‍കിയിരുന്നു. ഒപ്പം ഏഴു പാപ്പാന്‍മാര്‍ക്കും ഇതോടൊപ്പം പരിശീലനം നല്‍കി. കഴിഞ്ഞമാസം 16നാണ് കുങ്കിപരിശീലന ക്യാമ്പ് മുത്തങ്ങയില്‍ ആരംഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here