പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിലെ ക്രമക്കേട്; ഉദ്യോഗസ്ഥരിൽ നിന്ന് വിജിലൻസ് മൊഴിയെടുക്കൽ ആരംഭിച്ചു
പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിലെ ക്രമക്കേടുകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനിലെയും ജലസേചന വകുപ്പിലെയും ഉദ്യോഗസ്ഥരിൽ നിന്ന് വിജിലൻസ് മൊഴിയെടുക്കൽ ആരംഭിച്ചു. കിറ്റ് കോയിലെയും റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനിലെയും നിലവിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർമാരോടാണ് ഹാജരാകാനായി ആവശ്യപെട്ടത്. ഒരാഴ്ചയ്ക്കുള്ളിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കും.
വിജിലൻസ് നടത്തിയ പരിശോധനയിൽ പാലാരിവട്ടം മേൽ പാലത്തിൽ തൂണുകളുടെ ബെയറിങ്ങിന്റെ നിർമാണം ശരിയല്ലെന്ന വിലയിരുത്തലുണ്ടായിരുന്നു. വിജിലൻസ് സംഘം പാലാരിവട്ടം ഫ്‌ളൈ ഓവറിൽ നിന്നും ശേഖരിച്ച നാല് സാമ്പിളുകൾ കാക്കനാട് റീജണൽ ലാബിൽ പരിശോധനയ്ക്കായി അയച്ചു.
Read Also : പാലാരിവട്ടം പാലത്തിന്റെ തകർച്ചയ്ക്ക് കാരണം പ്രൊഫൈൽ കറക്ഷനിൽ വന്ന വീഴ്ചയെന്ന് വിലയിരുത്തൽ
അന്വേഷണത്തിന്റെ ഭാഗമായി റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ ഉദ്യോഗസ്ഥരിൽ നിന്നും മൊഴിയെടുക്കൽ ആരംഭിച്ചു. ഇവർക്കൊപ്പം ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെയും മൊഴി രേഖപെടുത്തും. കിറ്റ് കോയിലെയും റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനിലെയും നിലവിലെ അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തിയാണ് വിജിലൻസ് ചോദ്യം ചെയ്യുന്നത്. ഇരു സ്ഥാപനങ്ങളിലെയും ഇപ്പോഴത്തെ പ്രവർത്തനങ്ങൾ എത്തരത്തിലാണ് നടക്കുന്നതെന്ന് വിലയിരുത്തന്നതിനായാണ് ഇത്. പ്രാഥമിക മൊഴി എടുപ്പിൽ ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഫ്‌ളൈ ഓവർ നിർമ്മാണ കാലത്തെ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി തുടർ നടപടികൾ നടക്കുക. അതേസമയം പാലാരിവട്ടം മേൽപ്പാലത്തിലെ അറ്റകുറ്റപണികൾ പുരോഗമിക്കുകയാണ്.
നിലവിൽ ടാറിങ്ങ് പൂർണമായും നീക്കം ചെയ്തു. ഫ്‌ളൈ ഓവറിൽ റീടാറിങ് ഈ ആഴ്ച തന്നെ നടത്താനാകുമെന്നാണ് കരുതുന്നത്. എന്നാൽ മഴ അറ്റകുറ്റ പ്രവർത്തനങ്ങളെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. നിലവിൽ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കുരുക്കഴിക്കാൻ മറ്റ് മാർഗങ്ങളൊന്നും തന്നെ ഇല്ലാത്തതിനാൽ പണി പൂർത്തിയാക്കി പാലം ഗതാഗതത്തിനായി തുറന്ന് നൽകാൻ വൈകുന്നത് വലിയ ഗതാഗതാ പ്രതിസന്ധിയാണ് നഗരത്തിൽ സൃഷ്ടിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here