ഉത്തരക്കടലാസിലെ തിരിമറി; വീണ്ടും പരീക്ഷ എഴുതാൻ തയ്യാറാണെന്ന് വിദ്യാർത്ഥികൾ

കോഴിക്കോട് നീലേശ്വരം സ്ക്കൂളിൽ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസിൽ അധ്യാപകൻ തിരുത്തലുകൾ വരുത്തിയ സംഭവത്തിൽ വീണ്ടും പരീക്ഷ എഴുതാൻ തയ്യാറാണെന്ന് വിദ്യാർത്ഥികൾ. സ്ക്കൂളിന്റെ വിജയശതമാനം ഉയർത്തുന്നതിനായി രണ്ട് വിദ്യാർത്ഥികളുടെ ഉത്തരക്കടലാസിൽ അധ്യാപകൻ തിരുത്തലുകൾ വരുത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു.
ഇതേ തുടർന്ന് ഈ വിദ്യാർത്ഥികളോട് വീണ്ടും പരീക്ഷയെഴുതണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ജൂൺ 10 ന് നടക്കുന്ന സേ പരീക്ഷയ്ക്ക് ഒപ്പം ഇവരോട് പരീക്ഷ എഴുതാനാണ് ആവശ്യപ്പെട്ടത്. എന്നാൽ പരീക്ഷ എഴുതാൻ തയ്യാറല്ലെന്നായിരുന്നു നേരത്തെ വിദ്യാർത്ഥികളുടെ തീരുമാനം. എന്നാൽ ഇന്ന് വിദ്യാർത്ഥികൾ തീരുമാനം മാറ്റുകയായിരുന്നു. മിഥുൻ,അക്ഷയ് എന്നീ വിദ്യാർത്ഥികൾ ഇന്ന് സ്ക്കൂളിലെത്തി സേ പരീക്ഷയ്ക്കുള്ള ഫീസ് അടയ്ക്കുകയും ചെയ്തു.
അധ്യാപകൻ ഉത്തരപേപ്പറിൽ കൂട്ടിച്ചേർക്കലുകൾ നടത്തിയ സംഭവത്തിൽ വിദ്യാർത്ഥികളിൽ നിന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് അധികൃതർ മൊഴിയെടുത്തിരുന്നു. വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികളിൽ നിന്നും പരീക്ഷാ ദിവസം സ്കൂളിൽ ഉണ്ടായിരുന്ന മറ്റ് അധ്യാപകരിൽ നിന്നും മൊഴിയെടുത്തത്. ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ ഡോ.എസ് എസ് വിവേകാനന്ദൻ, ഡെപ്യൂട്ടി ഡയറക്ടർ ഗോകുൽ കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. സ്ക്കൂളിലെ പരീക്ഷാ സംബന്ധമായ രേഖകളും സംഘം പരിശോധിച്ചു.
സംഭവത്തിൽ പരീക്ഷാ ചുമതലയുണ്ടായിരുന്ന ചീഫ് സൂപ്രണ്ടിനും സ്കൂൾ പ്രിൻസിപ്പലിനും അധ്യാപകനുമെതിരെ നേരത്തെ കേസെടുത്തിരുന്നു. അധ്യാപകർ നേരത്തെയും ഇത്തരത്തിൽ ഉത്തരക്കടലാസുകളിൽ തിരുത്തൽ വരുത്തിയിട്ടുള്ളതായി സംശയമുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഇതേപ്പറ്റിയും വിശദമായി അന്വേഷിച്ചു വരുകയാണ്. വിജയശതമാനം കൂട്ടുന്നതിന് വേണ്ടിയാണ് സ്കൂൾ പ്രിൻസിപ്പലിന്റെ അറിവോടെ അധ്യാപകൻ ഉത്തരക്കടലാസുകളിൽ തിരുത്തൽ വരുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here