പാലാരിവട്ടം മേൽപ്പാലം; സാമ്പിൾ പരിശോധനാ ഫലം വൈകും
പാലാരിവട്ടം മേൽപ്പാലത്തിലെ സാമ്പിൾ പരിശോധനാ ഫലം വൈകും. തിരുവനന്തപുരം ലാബിലെ പരിശോധനയാണ് വൈകുന്നത്. കോൺക്രീറ്റ് സാമ്പിൾ വെള്ളത്തിൽ നേർപ്പിച്ചാണ് പരിശോധന നടക്കുന്നത്. ഇതിന് സമയമെടുക്കുന്നതാണ് റിപ്പോർട്ട് വൈകാൻ കാരണം. സാമ്പിൾ പരിശോധനാ ഫലം വന്ന ശേഷമേ വിജിലൻസിന്റെ ആദ്യഘട്ട റിപ്പോർട്ട് സമർപ്പിക്കുകയുള്ളൂ.
Read Also; പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ ക്രമക്കേടിൽ വിജിലൻസിന്റെ അന്വേഷണം അവസാനഘട്ടത്തിലേക്ക്
തുടർന്ന് ഇത് പരിശോധിച്ച ശേഷം എഫ്‌ഐആർ ഇട്ട് കേസ് അന്വേഷിക്കണമോയെന്ന് തീരുമാനിക്കും. പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമ്മാണത്തിൽ പാളിച്ചകൾ പറ്റിയതായി വിദഗ്ധ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. പാലം നിർമ്മാണത്തിൽ ക്രമക്കേട് നടന്നതായി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്.
പാലം ഗതാഗതയോഗ്യമല്ലാതായതിനെ തുടർന്ന് പാലത്തിൽ ഇപ്പോൾ അറ്റകുറ്റ പണികൾ നടന്നു വരുകയാണ്.
പാലാരിവട്ടം മേൽപ്പാലത്തിലെ അറ്റകുറ്റപണികൾ പൂർത്തിയാക്കാൻ കുറഞ്ഞത് മൂന്ന് മാസം സമയം വേണമെന്നായിരുന്നു ചെന്നൈ ഐഐടിയിലെ വിദഗ്ധ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ നിലവിലെ ഗതാഗത കുരുക്കും സ്‌കൂൾ തുറക്കുമ്പോഴുണ്ടാകുന്ന തിരക്കും കൂടി പരിഗണിച്ച് അറ്റകുറ്റ പണികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ശ്രമം.
ഗർഡറുകൾക്കിടയിലെ സ്റ്റീൽ ഫാബ്രിക്കേഷൻ ജോലികളും റീടാറിങും പൂർത്തിയായാൽ പാലം താൽക്കാലികമായി ഗതാഗതത്തിനായി തുറന്ന് കൊടുക്കാനാണ് തീരുമാനം. മറ്റ് ജോലികൾ മഴക്കാലത്തിന് ശേഷം പുനരാരംഭിക്കും. പാലം പൂർണമായി അടച്ചിടാതെ തുടർ ജോലികൾ നിർവഹിക്കാനാകുമെന്നാണ് വിദഗ്ധ സംഘത്തിന്റെ അഭിപ്രായം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here