മോദിയെ വീഴ്ത്താൻ ഓടി നടന്നു; ഒടുവിൽ മുഖ്യമന്ത്രി സ്ഥാനവും നഷ്ടപ്പെട്ട് ചന്ദ്രബാബു നായിഡു
പ്രധാനമന്ത്രി സ്ഥാനത്തു നിന്നും മോദിയെ വീഴ്ത്താനുള്ള തന്ത്രങ്ങളുമായി രാജ്യം മുഴുവൻ ഓടിനടന്ന ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് ഒടുവിൽ മുഖ്യമന്ത്രി കസേര പോലും നഷ്ടമായി. ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒന്നിച്ചു നടന്ന ആന്ധ്രയിൽ ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് രണ്ട് തെരഞ്ഞെടുപ്പിലും വൻ മുന്നേറ്റമാണ് നടത്തിയത്. 175 സീറ്റുകളുള്ള ആന്ധ്ര നിയമസഭയിൽ വൈഎസ്ആർ കോൺഗ്രസ് 141 സീറ്റുകളിൽ ലീഡുമായി ഭരണം ഉറപ്പാക്കിയിട്ടുണ്ട്.
32 സീറ്റുകളിൽ മാത്രമാണ് ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിക്ക് ലീഡ് നേടാനായിട്ടുള്ളത്. എൻഡിഎ സർക്കാരിൽ ഘടകകക്ഷിയായിരുന്ന ടിഡിപി ആന്ധ്രയ്ക്ക് പ്രത്യേക പദവി ലഭിക്കാതിരുന്നതിനെ തുടർന്ന് 2018 ലാണ് എൻഡിഎ വിട്ടത്. തുടർന്ന് ഈ തെരഞ്ഞെടുപ്പിൽ മോദിയെയും ബിജെപിയെയും ഏതു വിധേനയും തോൽപ്പിക്കുക എന്ന ലക്ഷ്യവുമായായിരുന്നു നായിഡുവിന്റെ ഓരോ നീക്കങ്ങളും.
ലോക്‌സഭാ വോട്ടെടുപ്പിന്റെ ഓരോ ഘട്ടങ്ങളിലും രാഹുൽ ഗാന്ധിയും അരവിന്ദ് കെജ്‌രിവാളും മമത ബാനർജിയുമായെല്ലാം കൂടിക്കാഴ്ച നടത്തിക്കൊണ്ടിരുന്ന ചന്ദ്രബാബു നായിഡുവിന് പക്ഷേ എല്ലാം പിഴച്ചു. ദേശീയ രാഷ്ട്രീയത്തിലേക്ക് അമിത ശ്രദ്ധ നൽകിയ നായിഡുവിന് എൻഡിഎ മുന്നേറ്റം തടയാനുമായില്ല സ്വന്തം സംസ്ഥാനത്തെ അധികാരം കൈവിട്ട് പോകുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here