തെരഞ്ഞെടുപ്പിൽ ‘ശബരിമല’ പ്രതിഫലിച്ചുവെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ട്

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ബാധിച്ചുവെന്ന് സിപിഐഎം പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ പ്രാഥമിക റിപ്പോർട്ട്. എന്നാൽ ശബരിമല വിഷയത്തെ ഒരു പരിധിവരെ പ്രതിരോധിക്കാനായി. ഇത് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ ഘടകം സംസ്ഥാന ഘടകത്തിന് കൈമാറും.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ ശബരിമല ഏറ്റവും കൂടുതൽ ബാധിക്കേണ്ട മണ്ഡലമായിരുന്നു പത്തനംതിട്ട. എന്നാൽ ചിട്ടയായ തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ അവയെ പ്രതിരോധിക്കാൻ കഴിഞ്ഞുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ അടൂരിൽ മാത്രമേ ഒന്നാമതെത്തിയുള്ളുവെങ്കിലും മറ്റ് മണ്ഡലങ്ങളിൽ വോട്ട് വർദ്ധിപ്പിക്കാനായെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. പത്തനംതിട്ട ജില്ലയിൽ യുഡിഎഫിനെക്കാൾ 16,000 വോട്ട് മാത്രമെ പാർട്ടിക്ക് കുറവുള്ളൂ.
അതേസമയം, പൂഞ്ഞാർ കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങളിൽ വോട്ട് കുറഞ്ഞതാണ് പരാജയത്തിന് കാരണമെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ. ഈ മേഖലയിലുണ്ടായ ഉയർന്ന പോളിംഗ് യുഡിഎഫിന് അനുകൂലമായി. ബിജെപിയുടെ ദുഷ്പ്രചാരണങ്ങളും വോട്ടിനെ ബാധിച്ചു. താഴെ തലം വരെയുള്ള വോട്ടുകണക്കുകൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here