തിരുവല്ലത്ത് ജനമധ്യത്തിൽ സ്ത്രീയെ മർദ്ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം തിരുവല്ലത്ത് നടുറോഡിൽ പൊലീസുകാരൻ സ്ത്രീയെ മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടിയ പ്രതിയെ പിടികൂടുന്നത് തടയാൻ ശ്രമിച്ച ഭാര്യയെ പൊലീസുകാരൻ മർദ്ദിക്കുകയായിരുന്നു. യുവതിയുടെ വയറ്റിൽ പൊലീസുകാരൻ മുട്ടുകാൽവെച്ച് തൊഴിച്ചിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ജൂൺ 20നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
തിരുവല്ലത്ത് ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. മർദ്ദനമേറ്റ യുവാവിനെതിരെ പോക്സോ കേസ് പ്രകാരം സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ സ്റ്റേഷനിലേക്ക് പൊലീസ് വിളിപ്പിക്കുകയായിരുന്നു. ചോദ്യംചെയ്യലിനിടെ സ്റ്റേഷനകത്തുവെച്ച് പൊലീസ് മർദ്ദിക്കുകയും ഇയാൾ ഇറങ്ങിയോടുകയുമായിരുന്നു. ഓടിയ ഇയാളെ റോഡിലിട്ട് ജനമധ്യത്തിൽ പൊലീസ് വീണ്ടും മർദ്ദിച്ചു.യുവാവിന്റെ കൈയിലും കാലിലും പൊലൂസുകാർ ബൂട്ടിട്ട് ചവിട്ടി. തടയാനെത്തിയ ഭാര്യയെ പൊലീസ് മുട്ട് കാലിന് തൊഴിച്ച് മാറ്റുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ രണ്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. സീനിയർ സിപിഒ സൈമൻ. സിപിഒ ഗോപിനാഥ് എന്നിവരെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here