അർദ്ധസെഞ്ചുറിക്ക് പിന്നാലെ റോയിയും റൂട്ടും പുറത്ത്; ഇംഗ്ലണ്ടിന് ഇരട്ട പ്രഹരം

ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇംഗ്ലണ്ടിന് മൂന്നു വിക്കറ്റുകൾ നഷ്ടം. 113 റൺസിനാണ് ഇംഗ്ലണ്ടിന് മൂന്നു വിക്കറ്റുകൾ നഷ്ടമായത്. ഓപ്പണർമാരായ ജേസൺ റോയ്, ജോണി ബാരിസ്റ്റോ എന്നിവരും ടെസ്റ്റ് ക്യാപ്റ്റൻ ജോ റൂട്ടുമാണ് പുറത്തായത്. ഇമ്രാൻ താഹിർ, ആൻഡൈൽ പെഹ്‌ലുക്ക്വായോ, കഗീസോ റബാഡ എന്നിവരാണ് വിക്കറ്റ് വേട്ടക്കാർ.
മത്സരത്തിലെ രണ്ടാം പന്തിൽ തന്നെ ജോണി ബാരിസ്റ്റോയെ നഷ്ടമായെങ്കിലും ജേസൺ റോയ്, ജോ റൂട്ട് എന്നിവർ ചേർന്ന് ഇംഗ്ലണ്ടിന് ഉജ്ജവൽ തുടക്കം നൽകി. രണ്ടാം വിക്കറ്റിൽ 106 റൺസ് കൂട്ടിച്ചേർത്ത ഇരുവരും 19ആം ഓവറിലാണ് വേർപിരിയുന്നത്. അർദ്ധസെഞ്ചുറി അടിച്ചതിനു പിന്നാലെ ഉയർത്തിയടിക്കാൻ ശ്രമിച്ച റോയ് മിഡ് ഓഫിൽ ഡുപ്ലെസിസിൻ്റെ കൈകളിൽ അവസാനിച്ചു. 53 പന്തുകളിൽ 54 റൺസെടുത്ത റോയ് എട്ട് ബൗണ്ടറികൾ അടിച്ചിരുന്നു.
തൊട്ടടുത്ത ഓവറിൽ കഗീസോ റബാഡ ജോ റൂട്ടിനെ ജെപി ഡുമിനിയുടെ കൈകളിൽ എത്തിച്ചതോടെ ഇംഗ്ലണ്ടിന് മൂന്നാം വിക്കറ്റും നഷ്ടമായി. 59 പന്തുകളിൽ നിന്നും അഞ്ച് ബൗണ്ടറികൾ സഹിതം 51 റൺസെടുത്ത റൂട്ട് പുറത്തായതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 22 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുത്തിട്ടുണ്ട്. എട്ട് റൺസെടുത്ത ക്യാപ്റ്റൻ ഒയിൻ മോർഗനും 6 റൺസെടുത്ത ഓൾറൗണ്ടർ ബെൻ സ്റ്റോക്സുമാണ് ക്രീസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here