ഫിഞ്ചിന് അർദ്ധസെഞ്ചുറി; ഓസീസ് കുതിയ്ക്കുന്നു

ലോകകപ്പിലെ നാലാം മത്സരത്തിൽ ഓസ്ട്രേലിയ കൂറ്റൻ ജയത്തിലേക്ക്. അഫ്ഗാനിസ്ഥാനെതിരെ 208 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലോക ചാമ്പ്യന്മാർ ഒരു വിക്കറ്റ് നഷ്ടത്തിൽ 109 റൺസിലെത്തിയിട്ടുണ്ട്. അർദ്ധസെഞ്ചുറിയടിച്ച ക്യാപ്റ്റൻ ആരോൺ ഫിഞ്ചിൻ്റെ വിക്കറ്റാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്.
മുജീബ് റഹ്മാനിലൂടെയാണ് അഫ്ഗാനിസ്ഥാൻ ബൗളിംഗ് തുടങ്ങിയത്. എന്നാൽ ആ നീക്കം തിരിച്ചടിച്ചു. മുജീബിൻ്റെ ആദ്യ ഓവറിൽ 10 റൺസും രണ്ടാം ഓവറിൽ 14ഉം റൺസടിച്ച ഫിഞ്ച് തുടക്കത്തിൽ തന്നെ അഫ്ഗാനിസ്ഥാനെ സമ്മർദ്ദത്തിലാക്കി. മറുവശത്ത് മനോഹരമായി പന്തെറിഞ്ഞ ഹാമിദ് ഹസൻ ഓസ്ട്രേലിയയെ പിടിച്ചു നിർത്തിയെങ്കിലും മറ്റു ബൗളർമാർക്കൊന്നും ഓസീസ് ബാറ്റ്സ്മാന്മാരെ പിടിച്ചു നിർത്താനായില്ല. 2 ഓവറിൽ 21 റൺസ് വഴങ്ങിയ റാഷിദ് ഖാനും ഫിഞ്ചിൻ്റെ ബാറ്റിംഗ് കരുത്തറിഞ്ഞു.
ആക്രമിച്ചു കളിച്ച ഫിഞ്ചിന് ഡേവിഡ് വാർണർ ഉറച്ച പിന്തുണ നൽകി. 40 പന്തുകളിലാണ് ഫിഞ്ച് തൻ്റെ അർദ്ധസെഞ്ചുറി കുറിച്ചത്. 17ആം ഓവറിൽ തൻ്റെ രണ്ടാം സ്പെല്ലിനായി തിരികെ വന്ന ക്യാപ്റ്റൻ ഗുൽബദിൻ നെയ്ബ് ആണ് അഫ്ഗാനിസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 49 പന്തുകളിൽ 66 റൺസെടുത്ത ഫിഞ്ചിനെ നയ്ബ് മുജീബ് റഹ്മാൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. ഇതോടെ ഓസീസിൻ്റെ 96 റൺസ് നീണ്ട ആദ്യ വിക്കറ്റ് കൂട്ടുകെട്ട് അവസാനിച്ചു.
19 ഓവർ അവസാനിക്കുമ്പോൾ 39 റൺസെടുത്ത ഡേവിഡ് വാർണറും 1 റൺസെടുത്ത ഉസ്മാൻ ഖവാജയുമാണ് ക്രീസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here