പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിന് കരാർ നൽകിയതിൽ ക്രമക്കേട്; ടെണ്ടർ ഉറപ്പിച്ചത് ഡയറക്ടർ ബോർഡ് അംഗീകാരമില്ലാതെ
പാലാരിവിട്ടം മേൽപ്പാല നിർമ്മാണത്തിന് കരാർ നൽകിയതിൽ വൻക്രമക്കേട്. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷന്റെ ഡയറക്ടർ ബോർഡിന്റെ അംഗീകാരമില്ലാതെ നിർമ്മാണത്തിന് ടെണ്ടർ നൽകി. കൂടാതെ കമ്പനിയുമായി കരാർ ഒപ്പിട്ടതും ഡയറക്ടർ ബോർഡിന്റെ അംഗീകാരമില്ലാതെയാണ്. നിർമ്മാണ പ്രവർത്തികൾ തുടങ്ങുന്നതിന് മുമ്പു തന്നെ മൊബലൈസേഷൻ അഡ്വാൻസ് എന്ന പേരിൽ കമ്പനിക്ക് 8.25 കോടി രൂപ നൽകിയെന്നും രേഖകൾ വ്യക്തമാക്കുന്നു. 24 എക്‌സ്‌ക്ലൂസീവ്.
പാലാരിവട്ടം മോൽപ്പാല നിർമ്മാണത്തിനു 72.6 കോടി രൂപയ്ക്കാണ് കേരള റോഡ്‌സ് ആന്റ് ബിഡ്ജസ് കോർപ്പറേഷൻ ടെണ്ടർ ക്ഷണിച്ചത്. സ്പീഡ് കേരളയിൽ ഉൾപ്പെടുത്തിയായിരുന്നു ഇത്. ടെണ്ടറിൽ ആർഡിഎസ് പ്രൊജക്ട്‌സ് എന്ന കമ്പനി 41.27 കോടി രൂപയിലൂടെ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനിയായി. ഇതിനുശേഷം 2014 മാർച്ച് നാലിനു കമ്പനിക്ക് ടെണ്ടർ നൽകിയതും കമ്പനിയുമായി കരാർ ഒപ്പിട്ടതും റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ ഡയറക്ടർ ബോർഡിന്റെ അംഗീകാരമില്ലാതെയാണ്. മാനേജിംഗ് ഡയറക്ടർായിരുന്ന എ.പി.എം മുഹമ്മദ് ഹനീഷാണ് നേരിട്ട് കരാർ നൽകിയത്. പിന്നീട് മൂന്നു മാസങ്ങൾക്ക് ശേഷം ജൂൺ 10ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗം മാനേജിംഗ് ഡയറക്ടറുടെ നടപടി അംഗീകരിക്കുകയായിരുന്നു. 22/3/58 എന്ന നമ്പരിൽ പ്രത്യേക പ്രമേയമായി ഇതു ഡയറക്ടർ ബോർഡ് യോഗത്തിൽ കൊണ്ടുവരികയായിരുന്നുവെന്ന് അന്നത്തെ യോഗത്തിന്റെ മിനിറ്റ്‌സ് വ്യക്തമാക്കുന്നു.
അന്നത്തെ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ചെയർമാനായ ഡയറക്ടർ ബോർഡ് ഇതിനു ചർച്ചയൊന്നും കൂടാതെ അംഗീകാരം നൽകുകയും ചെയ്തു. നേരത്തെ അനുമതി നൽകിയതിലൂടെ ഡയറക്ടർബോർഡ് യോഗത്തിൽ ഫ്‌ളൈ ഓവർ കരാറിനെക്കുറിച്ച് വകുപ്പ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ നടത്തേണ്ടിയിരുന്ന ചർച്ച ഒഴിവായി. ഇതിനുശേഷമാണ് നിർമ്മാണം തുടങ്ങുന്നതിനു മുമ്പുതന്നെ കമ്പനിക്ക് മുൻകൂർ തുക നൽകിയത്. മൊബലൈസേഷൻ അഡ്വാൻസ് എന്ന രീതിയിൽ കമ്പനി ആവശ്യപ്പെട്ട 8.25 കോടി രൂപ മുൻകൂർ നൽകി. 2014 ജൂലൈ 15നു കമ്പനിയുമായി കരാറുണ്ടാക്കി അനധികൃതമായി തുക മുൻകൂർ നൽകി. ഇതു പിന്നീട് 2014 ഡിസംബർ 16നു ചേർന്ന ഡയറക്ടർ ബോർഡും അംഗീകരിച്ചതായി ഡിസംബർ 16ലെ മിനിറ്റ്‌സ് വ്യക്തമാക്കുന്നു. നിർമ്മാണം വിലയിരുത്തിയും ഗുണമേന്മ ഉറപ്പാക്കിയും നിർമ്മാണത്തിനുശേഷം നൽകേണ്ട തുകയാണ് നിർമ്മാണം തുടങ്ങും മുമ്പേ കമ്പനിക്ക് നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here