‘നവാസ് നാടുവിട്ടത് എസിപിയുടെ പീഡനം മൂലം’; ഭാര്യയുടെ പരാതിയുടെ പകർപ്പ് ട്വന്റിഫോറിന്
കഴിഞ്ഞ ദിവസം കാണാതായ സെൻട്രൽ സിഐ നവാസ് നാടുവിട്ടത് എസിപിയുടെ പീഡനംമൂലമെന്ന് ഭാര്യയുടെ പരാതി. മുഖ്യമന്ത്രിക്കാണ് നവാസിന്റെ ഭാര്യ പരാതി നൽകിയിരിക്കുന്നത്. മാനസികമായും വ്യക്തിപരവുമായ പീഡനമാണ് മേലുദ്യോഗസ്ഥൻ നടത്തിയത്. മുമ്പും പല തവണ പീഡിപ്പിച്ചു. അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിക്ക് നവാസിന്റെ ഭാര്യ നൽകിയ പരാതിയുടെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.
കാണാതാകുന്നതിന് മുൻപ് മേലുദ്യോഗസ്ഥരുമായി വഴക്കിട്ട കാര്യം നവാസ് തന്നോട് പറഞ്ഞിരുന്നതായി ഭാര്യ പറയുന്നു. സംഭവത്തെക്കുറിച്ച് തന്നോട് ഒന്നും ചോദിക്കരുതെന്നും പറഞ്ഞു. പുറപ്പെട്ടു പോകുന്ന സമയത്ത് താൻ അടുത്ത മുറിയിൽ കിടക്കുകയായിരുന്നു. പോയതിന് ശേഷം വാട്‌സ്ആപ്പിൽ സന്ദേശമയച്ചുവെന്നും അവർ പറഞ്ഞു.
പരാതി നൽകിയ ശേഷം പൊലീസിന്റെ ഭാഗത്തുനിന്നും കാര്യമായ ഇടപെടൽ ഉണ്ടായില്ല. തുടർന്നാണ് മുഖ്യമന്ത്രിക്ക് പരാതി മെയിൽ അയച്ചത്. പരാതി നൽകി ഇത്രയും മണിക്കൂറുകൾ പിന്നിട്ടിട്ടും ഭർത്താവിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ഇന്ന് രാവിലെ സൗത്ത് സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥൻ വന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ച കാര്യം പറഞ്ഞു. കെഎസ്ആർടി ബസിൽ ഭർത്താവ് ഇരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് കാണിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, നവാസിനായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. ജില്ലാ തലത്തിൽ ഡിജിപിയുടെ നിർദ്ദേശ പ്രകാരം സ്‌പെഷ്യൽ ടീമുകളായി തിരിഞ്ഞാണ് അന്വേഷണം. അതിനിടെ കായംകുളം ബസ് സ്റ്റാൻഡിൽ നവാസ് എത്തുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലബിച്ചു. തിരുവനന്തപുരത്തേക്കാണ് നവാസ് പോയതെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില് തിരുവനന്തപുരം, വർക്കല ഭാഗങ്ങളിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ആയുർവേദ ചികിത്സാ കേന്ദ്രങ്ങളിലും റിസോർട്ടുകളിലുമാണ് പ്രധാനമായും പരിശോധന നടത്തുന്നത്. എറണാകുളത്ത് നിന്നുള്ള അന്വേഷണ സംഘമാണ് വർക്കലയിൽ എത്തിയിരിക്കുന്നത്. ഇത് കൂടാതെ ജില്ലാ തലത്തിൽ ഉദ്യോഗസ്ഥരെ പ്രത്യേക സംഘങ്ങളായി തിരിച്ച് അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here