ബാലഭാസ്‌ക്കറിന്റെ മരണം; സ്വർണ്ണക്കടത്ത് കേസ് പ്രതി സുനിൽകുമാറിനെ നാളെ ചോദ്യം ചെയ്യും

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ടു സ്വർണക്കടത്ത് കേസിലെ പ്രതിയായ സുനിൽകുമാറിനെ നാളെ ചോദ്യം ചെയ്യും. റിമാൻഡിൽ കഴിയുന്ന സുനിൽ കുമാറിനെ കാക്കനാട് ജയിലിലെത്തിയാകും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുക. അതേസമയം സ്വർണക്കടത്ത് കേസിൽ പ്രതിയായ വിഷ്ണു സോമസുന്ദരം കോടതി നിർദേശമുള്ളതിനാൽ നാളെ കീഴടങ്ങിയേക്കും.
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസും ബാലഭാസ്‌ക്കറിന്റെ അപകടമരണവും തമ്മിൽ ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതിന് ഭാഗമായാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സുനിൽകുമാറിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. സ്വർണക്കടത്ത് കേസിൽ ഡിആർഐ അറസ്റ്റ് ചെയ്ത ആദ്യ രണ്ടു പേർ സുനിൽകുമാറും, സെറീന ഷാജിയുമായിരുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്തും സ്വർണക്കടത്ത് കേസിലെ പ്രതിയുമായ പ്രകാശ് തമ്പിയുടെ ബന്ധുവാണ് സുനിൽകുമാർ. പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്തിരുന്നു.
ബാലഭാസ്‌ക്കറുമായി ബന്ധപ്പെട്ട് പ്രതികൾക്ക് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നോയെന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. കാക്കനാട് ജയിലിൽവെച്ചാണ് ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സുനിൽകുമാറിനെ ചോദ്യം ചെയ്യുന്നത്. ഡിആർഐ അന്വേഷിക്കുന്ന സ്വർണക്കടത്ത് കേസിലെ പ്രതി വിഷ്ണു സോമസുന്ദരം കോടതി നിർദേശമുള്ളതിനാൽ നാളെ കീഴടങ്ങും. വിഷ്ണുവിനെയും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here