Advertisement

വീണ്ടും മഴ; ഇന്ത്യ ഏഴാം ജയത്തിലേക്ക്

June 16, 2019
Google News 1 minute Read

പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ജയത്തിലേക്ക്. മികച്ച തുടക്കത്തിനു ശേഷം തകർന്നടിഞ്ഞ പാക്കിസ്ഥാൻ 35 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു നിൽക്കെ പെയ്ത മഴയെ തുടർന്ന് കളി നിർത്തിയിരിക്കുകയാണ്. ഡക്ക്‌വർത്ത്-ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാൻ 86 റൺസ് പിന്നിലാണ്. 62 റൺസെടുത്ത ഫഖർ സമാനാണ് പാക്കിസ്ഥാൻ്റെ ടോപ്പ് സ്കോറർ. രണ്ട് വീതം വിക്കറ്റുകളിട്ട വിജയ് ശങ്കർ, കുൽദീപ് യാദവ്, ഹർദ്ദിക് പാണ്ഡ്യ എന്നിവരാണ് പാക്കിസ്ഥാനെ തകർത്തത്.

ശ്രദ്ധയോടെയാണ് പാക്കിസ്ഥാൻ ഇന്നിംഗ്സ് ആരംഭിച്ചത്. 337 എന്ന കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ അവർ ശ്രദ്ധാപൂർവം ബാറ്റ് ചെയ്തു. ഇന്ത്യയുടെ ന്യൂ ബോൾ ബൗളർമാർ നന്നായി പന്തെറിഞ്ഞതോടെ ആദ്യ ഓവറുകളിൽ പാക്കിസ്ഥാൻ റൺ വരൾച്ച നേരിട്ടു. എന്നാൽ 2.4 ഓവർ പന്തെറിഞ്ഞ ഭുവനേശ്വർ കുമാർ പരിക്ക് പറ്റി മടങ്ങി. ഭുവിയുടെ ഓവർ തീർക്കാൻ പന്തെടുത്ത വിജയ് ശങ്കർ ആദ്യ പന്തിൽ തന്നെ ഇമാമുൽ ഹഖിനെ വിക്കറ്റിനു മുന്നിൽ കുരുക്കി. 7 റൺസെടുത്താണ് സമാൻ മടങ്ങിയത്.

പിന്നാലെ ക്രീസിലെത്തിയ ബാബർ അസമും ഫഖർ സമാനും അനായാസം ഇന്ത്യൻ ആക്രമണത്തെ നേരിട്ടു. ഭുവനേശ്വറിൻ്റെ അഭാവത്തിൽ ഹർദ്ദിക്ക് പാണ്ഡ്യയ്ക്കും വിജയ് ശങ്കറിനും പന്തേല്പിക്കാൻ നിർബന്ധിതനായ കോലി വിയർത്തു. ഇരുവരെയും അനായാസം നേരിട്ട സമാൻ-അസം സഖ്യം അനായാസം സ്കോർ ചെയ്യാൻ തുടങ്ങി. ഇതിനിടെ 59 പന്തുകളിൽ തൻ്റെ അര സെഞ്ചുറി കുറിച്ച സമാൻ 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിനെ ഓർമിപ്പിച്ചു.

രണ്ടാം വിക്കറ്റിൽ 104 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ സഖ്യം വേർപിരിയുന്നത് 24ആം ഓവറിലാണ്. 48 റൺസെടുത്ത അസമിൻ്റെ കുറ്റി പിഴുത കുൽദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 26ആം ഓവറിൽ ഫഖർ സമാനും കുൽദീപിൻ്റെ ഇരയായി. 62 റൺസെടുത്ത സമാനെ ചഹാൽ പിടികൂടി. 27ആം ഓവറിൽ 9 റൺസെടുത്ത മുഹമ്മദ് ഹഫീസിനെ വിജയ് ശങ്കറുടെ കൈകളിലെത്തിച്ച ഹർദ്ദിക് പാണ്ഡ്യ മത്സരത്തിലെ ആദ്യ വിക്കറ്റ് വീഴ്ത്തി. തൊട്ടടുത്ത പന്തിൽ ഷൊഐബ് മാലിക്കിൻ്റെ കുറ്റി പിഴുത പാണ്ഡ്യ പാക്കിസ്ഥാനെ വലിയ അപകടത്തിലേക്ക് തള്ളിയിട്ടു.

തുടർന്ന് ആറാം വിക്കറ്റിൽ സർഫറാസ് അഹ്മദിനൊപ്പം ചേർന്ന ഇമാദ് വാസിം ഇന്നിംഗ്സ് കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലായി. എന്നാൽ ഇമാദ് വാസിമുമായി 36 റൺസ് കൂട്ടുകെട്ടുയർത്തിയ സർഫറാസ് 35ആം ഓവറിൽ വിജയ് ശങ്കറിനു രണ്ടാം വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 12 റൺസെടുത്ത സർഫറാസ് ശങ്കറിൻ്റെ പന്തിൽ ബൗൾഡാവുകയായിരുന്നു.

നിലവിൽ 22 റൺസെടുത്ത ഇമാദ് വാസിമും ഒരു റൺ എടുത്ത ഷദബ് ഖാനുമാണ് ക്രീസിൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here