ഹോങ്കോങ്ങിലെ പ്രമുഖ വിദ്യാര്‍ത്ഥി നേതാവും ജനാധിപത്യ സംരക്ഷകനുമായ ജോഷ്വാ വോങ്ങ് ജയില്‍ മോചിതനായി
ഹോങ്കോങ്ങിലെ പ്രമുഖ വിദ്യാര്‍ത്ഥി നേതാവും ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തകനുമായ ജോഷ്വാ വോങ്ങ് ജയില്‍ മോചിതനായി. 2014 ലെ അംബര്‍ലമൂവ്‌മെന്റ്
(UMBRELLA MOVEMENT)സമര നായകനായിരുന്നു ജോഷ്വ. വിവാദമായ കുറ്റവാളി കൈമാറ്റ നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന സമരങ്ങളില്‍ പങ്കാളിയാകുമെന്ന് ജയില്‍ മോചിതനായ ശേഷം ജോഷ്വാ വ്യക്തമാക്കി. അതേസമയം ചീഫ് എക്‌സിക്യൂട്ടീവ് ക്യാരി ലാം രാജിവെക്കണമെന്ന ആവശ്യവുമായി ഹോങ്കോങ്ങില്‍ പ്രതിഷേധം തുടരുകയാണ്.
ഇന്ന് രാവിലെയാണ് രണ്ട് മാസത്തെ തടവ് ശിക്ഷക്ക് ശേഷം ജോഷ്വാ വോങ്ങ് ജയില്‍മോചിതനായത്. ഇക്കാര്യം ജോഷ്വോ വോങ്ങ് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. കുറ്റവാളി കൈമാറ്റ നിയമം പിന്‍വലിക്കണമെന്നും ചീഫ് എക്‌സിക്യൂട്ടീവ് ക്യാരി ലാം രാജിവെക്കണമെന്നും ജോഷ്വാ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. എല്ലാ രാഷ്ട്രീയ കുറ്റവിചാരണകളും റദ്ദാക്കണമെന്നും ജോഷ്വാ ആവശ്യപ്പെട്ടു.
2014ല്‍ ഹോങ്കോങ്ങില്‍ അംബര്‍ലമൂവ്‌മെന്റ് എന്ന പേരില്‍ നടന്ന പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതിനെ തുടര്‍ന്നാണ് ജോഷ്വയെ അറസ്റ്റ് ചെയ്തത്. മൂന്ന് മാസത്തെ തടവാണ് ആദ്യം വിധിച്ചിരുന്നതെങ്കിലും അറസ്റ്റിലാകുമ്പോള്‍ 17 വയസ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍ തടവ്ശിക്ഷ രണ്ട് മാസമായി കുറക്കുകയായിരുന്നു. രാജ്യത്ത് നടക്കുന്ന തുടര്‍ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുമെന്ന് ജോഷ്വാ വ്യക്തമാക്കി.
അതേസമയം ഇന്നലെ ക്യാരി ലാമിന്റെ രാജി ആവശ്യപ്പെട്ട് നടന്ന കൂറ്റന്‍ റാലിയില്‍ 20 ലക്ഷം പേര്‍ പങ്കെടുത്തതായി പ്രതിഷേധക്കാര്‍ അവകാശപ്പെട്ടു. പ്രതിഷേധത്തെ തുടര്‍ന്ന് നിയമം നടപ്പിലാക്കുന്നതില്‍ തെറ്റ് പറ്റിയെന്ന് പറഞ്ഞ ചീഫ് എക്‌സിക്യൂട്ടീവ് ക്യാരി ലാം മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ലാം രാജിവെക്കും വരെ സമരം തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here